മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എന്‍സിപി) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തത്കരെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അർദ്ധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നത്.പാർട്ടി ദേശീയ അധ്യക്ഷയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിനെ അറിയിക്കാതെയായിരുന്നു ഈ കൂടിക്കാഴ്ച. തങ്ങളെ മുൻകൂട്ടി അറിയിക്കാതെ മുഖ്യമന്ത്രിയെ കണ്ടതിൽ സുനേത്ര പവാറും മകൻ പാർഥ് പവാറും കടുത്ത അതൃപ്തിയിലാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി പങ്കുവെക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ സഖ്യത്തിനുള്ളിൽ കൃത്യമായ ഏകോപനം ഉറപ്പാക്കുമെന്നും എല്ലാ വിവരങ്ങളും പങ്കുവെക്കുമെന്നും ഫഡ്‌നാവിസ് പാർഥിന് ഉറപ്പുനൽകിയെന്നാണ് വിവരം.
പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ എത്തിയ അതേസമയത്തുതന്നെ, ശരദ് പവാർ വിഭാഗം (എന്‍സിപി-എസ്പി) നേതാവും മുൻ മന്ത്രിയുമായ ജയന്ത് പാട്ടീലും ഫഡ്‌നാവിസിനെ കാണാനെത്തിയിരുന്നു. ഇതോടെ, ഇരു എൻസിപി വിഭാഗങ്ങളും തമ്മിൽ ലയനത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ എൻഡിഎ മുന്നണിയെ ശരദ് പവാർ വിഭാഗം പിന്തുണച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ഇതോടെ ശക്തമായിട്ടുണ്ട്.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നീക്കമെന്നും പറയപ്പെടുന്നു. അതേസമയം, ശരദ് പവാർ വിഭാഗവുമായുള്ള ലയനസാധ്യതകൾ സുനിൽ തത്കരെ പൂർണ്ണമായും തള്ളിക്കളയുന്നില്ല. അന്തരിച്ച മുതിർന്ന നേതാവ് അജിത് പവാറിന്റെ കാലത്ത് ഇരു പാർട്ടികളും തമ്മിലുള്ള ലയന ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയിരുന്നതായി അദ്ദേഹം ആദ്യമായി വെളിപ്പെടുത്തി. തന്റെ ലോക്‌സഭാ മണ്ഡലത്തിലെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും, ഇതൊരു രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.






























