കൊച്ചി : മോഡലിംഗിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ യുവതികളെ വിദേശത്തെത്തിച്ച് ലൈംഗിക ചൂഷണം നടത്തുന്ന അന്താരാഷ്ട്ര പെൺവാണിഭ സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഈ കേസിൽ പ്രമുഖ സിനിമ-സീരിയൽ താരങ്ങൾക്ക് പങ്കുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. താരങ്ങളുടെ സാന്നിധ്യവും അന്വേഷണവും സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പോസ്റ്ററുകളിൽ ചില സിനിമാ താരങ്ങളുടെ ഫോട്ടോകൾ കണ്ടെത്തിയതാണ് അന്വേഷണം താരങ്ങളിലേക്ക് നീളാൻ കാരണം. ഇവന്റ് മാനേജ്‌മെന്റ് പ്രൊമോഷന്റെ ഭാഗമായി ചില താരങ്ങൾ സഹകരിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവർക്ക് റാക്കറ്റിന്റെ കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കുണ്ടോ എന്ന് വ്യക്തമാകാൻ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമാണെന്ന് കമ്മീഷണർ അറിയിച്ചു. യുവതികളെ മോഡലിംഗിനായി വിദേശത്തേക്ക് കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് സംഘം ആകർഷിക്കുന്നത്. വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചുകൊടുത്താണ് ഇടപാടുകൾ ഉറപ്പിക്കുന്നത്. ഓരോ ഇടപാടിനും കുറഞ്ഞത് 25,000 രൂപയാണ് സംഘം ഈടാക്കുന്നത്. എന്നാൽ ഇതിൽ കേവലം 5,000 രൂപ മാത്രമാണ് പെൺകുട്ടികൾക്ക് നൽകുന്നത്. ബാക്കി തുക ഏജന്റുമാർ കൈക്കലാക്കുകയാണ് പതിവ്.
കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സിന്ധുവിനെ മുംബൈയിൽ നിന്ന് ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. സിന്ധുവിന്റെ ഏജന്റായ അലീന ഇതിനോടകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. കേസിൽ പരാതി നൽകാൻ തയ്യാറായ പെൺകുട്ടിയെ അലീന ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പോലീസിന് ലഭിച്ചു. പിടിയിലായ പ്രതികൾക്ക് കൊച്ചിയിലെ ഗുണ്ടാ നേതാക്കളുമായി ബന്ധമുണ്ടെന്നും പെൺകുട്ടികളെ കടത്തുന്നതിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറിയിച്ചു.





























