ന്യൂഡൽഹി : ജമ്മു കശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് മുതല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നീക്കം. അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്‍റ് പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്‍റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മുകശ്മീരിൽ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഈ മാസം പത്താം തിയതിയാണ് ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
” 144-ാം വകുപ്പ് പ്രകാരം നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകാനാകില്ല. ഇന്‍റര്‍നെറ്റ് അവകാശം ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. അതിനാൽ ഓഗസ്റ്റ് 5 മുതൽ നിരോധനാഞ്ജയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണ ഉത്തരവുകളും പുനഃപരിശോധിക്കണം. ഇതിനായി ഒരു സമിതിക്ക് രൂപം നൽകണം”. ഓരോ ഏഴ് ദിവസം കൂടുമ്പോഴും നിയന്ത്രണങ്ങൾ അവലോകനം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്‍റര്‍നെറ്റ് സേവനം അനിശ്ചിതകാലത്തേക്ക് നിയന്ത്രിക്കുന്നത് ടെലികോം നിയമത്തിന്‍റേയും ലംഘനമാണ്. നിയന്ത്രണ ഉത്തരവുകൾ സര്‍ക്കാര്‍ പരസ്യപ്പെടുത്തണം. അത് കോടതികളിൽ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കിയിരുന്നു.