മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ബിസിസിഐ ഓഫീസിൽ നിന്നു ഐപിഎൽ 2025ലെ ജേഴ്‌സികൾ മോഷണം പോയി. 6.5 ലക്ഷം രൂപ വിലമതിക്കുന്ന ജേഴ്‌സികളാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഫാറൂഖ് അസ്ലം ഖാൻ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സുരക്ഷാ ജീവനക്കാരനാണ്. 2500 രൂപ വില വരുന്ന 261 ജേഴ്‌സികളാണ് മോഷണം പോയത്. ജൂൺ 13നാണ് ജേഴ്‌സികൾ ഫാറൂഖ് മോഷ്ടിച്ചത്. ഈ മാസം പകുതിയോടെ സ്‌റ്റോർ റൂം കണക്കെടുപ്പ് നടത്തുന്നതിനിടെയാണ് ജേഴ്‌സികൾ വലിയ തോതിൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബിസിസിഐ അധികൃതർ സിസിടിവി പരിശോധിച്ചപ്പോൾ ഫാറൂഖ് ജേഴ്‌സികൾ പെട്ടിയിലാക്കി കടന്നു കളയുന്നത് വ്യക്തമായി.
ഈ മാസം 17നാണ് ബിസിസിഐ പോലീസിൽ പരാതി നൽകിയത്. ഓൺലൈൻ ഗെയിമിൽ ആസക്തിയുള്ള ആളാണ് ഫാറൂഖെന്ന് പോലീസ് പറയുന്നു. ഇതിനായുള്ള പണം കെണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയത്. ജേഴ്‌സി വിറ്റുകിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്കാണ് ലഭിച്ചതെന്നും പണം മുഴുവൻ ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായെന്നും ഇയാൾ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മോഷണം പോയതിൽ 50 ജേഴ്‌സികൾ തിരികെ ലഭിച്ചിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള ഒരു ഓൺലൈൻ ഇടപാടുകാരനാണ് ഫാറൂഖ് ജേഴ്‌സികൾ മുഴുവൻ വിറ്റത്. ഓൺ ലൈൻ വഴി ബന്ധപ്പെട്ടാണ് ഇയാൾ വിൽപ്പന നടത്തിയതെന്നും പോലീസ് പറയുന്നു.
വ്യത്യസ്ത ടീമുകളുടെ ജേഴ്‌സികളാണ് ഇയാൾ അടിച്ചു മാറ്റിയത്. ഇത് താരങ്ങൾക്കുള്ളതാണോ അല്ലെങ്കിൽ ആരാധകർക്കു വിൽക്കാനായി എത്തിച്ചതാണോ എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. എന്നാൽ ജേഴ്‌സികൾ മോഷ്ടിച്ചാണ് ഇയാൾ തനിക്കു വിറ്റതെന്നു അറിഞ്ഞിരുന്നില്ലെന്നു ഹരിയാനയിലെ ഇടാപാടുകാരൻ പറയുന്നു. ഓഫീസിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ സ്‌റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായാണ് ജേഴ്‌സികൾ വിൽക്കുന്നത് എന്നാണ് ഫാറൂഖ് തന്നോടു പറഞ്ഞെതെന്നും ഹരിയാനക്കാരൻ വ്യക്തമാക്കി.






























