ടെഹ്റാൻ: ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയില്‍ എത്തിയെന്ന് മാധ്യമ റിപ്പോർട്ട്. നിലവിലെ വെടിനിര്‍ത്തല്‍ 60 ദിവസം നീട്ടുന്നതിനും ആണവപദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലുമാണ് ധാരണയായത്. ഇറാന്‍ കരാറിനെ തത്വത്തില്‍ അംഗീകരിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇരുരാജ്യങ്ങളും ഒരു പുതിയ കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും എന്നാൽ ഔദ്യോഗികമായി അതിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. ടെഹ്റാന്റെ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു സാഹചര്യത്തിലാണ് നിലവിൽ യുഎസ് ഉള്ളതെന്നും ജെ ഡി വാൻസ് വ്യക്തമാക്കി.
കരാറിലെ ചില ഭാഷാപരമായ പ്രയോഗങ്ങളിലും പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരുപക്ഷത്തെയും പ്രതിനിധികൾ ഇപ്പോഴും ചർച്ചകൾ നടത്തിവരികയാണെന്ന് ജെ ഡി വാൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.





























