ദോഹ : ഖത്തറിന് നേരെ ഇറാന്‍റെ ആക്രമണം. ബുധനാഴ്ച ഇറാനിൽ നിന്ന് മൂന്ന് ക്രൂയിസ് മിസൈൽ ഖത്തറിന് നേർക്ക് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ക്രൂയിസ് മിസൈലുകളിൽ രണ്ടെണ്ണം ഖത്തർ സായുധ സേന വിജയകരമായി വെടിവെച്ചിട്ടു. മൂന്നാമത്തെ മിസൈൽ ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഖത്തർ എനർജി വാടകയ്‌ക്കെടുത്ത എണ്ണ ടാങ്കറിലാണ് പതിച്ചത്. ആക്രമണമുണ്ടായ ഉടൻ തന്നെ അധികൃതർ കപ്പലിലുണ്ടായിരുന്ന 21 ക്രൂ അംഗങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഖത്തർ വാർത്താ ഏജൻസി പുറത്തുവിട്ട പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും ഖത്തർ അറിയിച്ചു.





























