തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍. വാഷിംഗ്ടണ്‍ മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ദക്ഷിണ ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും, ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടൊപ്പം ലെബനനില്‍ യുദ്ധ തുടരുകയും ചെയ്‌തോടെ മുന്‍പ് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകള്‍ തകര്‍ന്നതായി ഇറാന്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ ഇരു രാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങി.





























