മുംബൈ: ജൂൺ 1 തിങ്കളാഴ്ച ആരംഭിക്കുന്ന പുതിയ വാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കടുത്ത ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. പശ്ചിമേഷ്യയിലെ ഇറാൻ-യു.അമേരിക്ക തർക്കങ്ങൾ, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ, വിദേശ നിക്ഷേപകരുടെ (FII) വൻതോതിലുള്ള വിറ്റഴിക്കൽ എന്നിവയാണ് വിപണിയുടെ ഗതി നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി 50 സൂചിക 171.55 പോയിന്റ് (0.72%) ഇടിഞ്ഞ് 23,547.75 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ യു.എസ് – ഇറാൻ സമാധാന ചർച്ചകളിൽ അനുകൂലമായ തീരുമാനമുണ്ടായാൽ വിപണിയിൽ ശക്തമായ തിരിച്ചുവരവ് (റാലി) പ്രതീക്ഷിക്കാം.
എന്നാൽ ചർച്ചകൾ അനിശ്ചിതത്വത്തിലായാൽ ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഓഹരി വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും. സാങ്കേതിക വിശകലനങ്ങൾ പ്രകാരം നിഫ്റ്റിക്ക് തിങ്കളാഴ്ച 23,250 – 23,300 മേഖലയാണ് ഏറ്റവും പ്രധാനപ്പെട്ട സപ്പോർട്ട് (പിന്തുണ) നിലവാരം. ഈ നിലവാരത്തിൽ നിന്നും താഴോട്ട് പോയാൽ നിഫ്റ്റി 23,000 മാർക്കിലേക്ക് വരെ വീഴാൻ സാധ്യതയുണ്ട്. അതേസമയം, വിപണിക്ക് മുന്നേറാൻ 23,800 – 24,000 മേഖല ശക്തമായ തടസ്സമായി (പ്രതിരോധം) തുടരുകയാണ്. വിപണി ഈ പ്രതിരോധം മറികടക്കാത്തപക്ഷം ഓരോ മുന്നേറ്റത്തിലും ഓഹരികൾ വിറ്റൊഴിയുന്ന ‘സെൽ ഓൺ റൈസ്’ തന്ത്രമായിരിക്കും സുരക്ഷിതമെന്ന് വിദഗ്ധർ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
വിദേശ നിക്ഷേപകർ കഴിഞ്ഞ ആഴ്ച 23,734 കോടിയുടെ വൻ വിറ്റഴിക്കൽ നടത്തിയപ്പോൾ ആഭ്യന്തര നിക്ഷേപകർ 25,803 കോടിയുടെ ഓഹരികൾ വാങ്ങി വിപണിയെ ഒരു പരിധി വരെ താങ്ങിനിർത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്ക് പുറമെ ആഭ്യന്തര രംഗത്തുനിന്നുള്ള സുപ്രധാന സാമ്പത്തിക വിവരങ്ങളും വരും ആഴ്ചകളിൽ വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കും. തിങ്കളാഴ്ച പുറത്തുവരുന്ന ഏപ്രിലിലെ വ്യാവസായിക ഉൽപ്പാദന കണക്കുകൾ, മെയ് മാസത്തെ എച്ച്.എസ്.ബി.സി മാനുഫാക്ചറിംഗ് പി.എം.ഐ ഡാറ്റ, ബുധനാഴ്ച വരാനിരിക്കുന്ന സർവീസസ് പി.എം.ഐ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തിലുമുപരിയായി, ജൂൺ 5 വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനമാണ് നിക്ഷേപകർ ഉറ്റുനോക്കുന്ന ഏറ്റവും വലിയ സംഭവം. രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പ ഭീഷണിയും നിലനിൽക്കുന്നതിനാൽ ആർ.ബി.ഐ ജാഗ്രതയോടെയുള്ള നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ






























