ഭോപ്പാല്‍ : ആപ്പിളിന്റെ വിർച്വൽ വോയിസ് അസിസ്റ്റന്റായ സിരിയെ ചൊല്ലി പുതിയ വിവാദം. ‘ജയ് ശ്രീറാം’ എന്ന് പറഞ്ഞാൽ സിരി പ്രതികരിക്കുന്നില്ലെന്നും അതേസമയം ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞാൽ ‘വ അലൈക്കുമുസ്സലാം’ എന്ന മറുപടി നൽകുന്നുവെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ സിരി ഹിന്ദുത്വ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ചില ഹിന്ദുത്വ പ്രവർത്തകർ ആരോപിക്കുന്നത്. വിഷയത്തിൽ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഉജ്ജയിനിലെ ഹിന്ദുത്വ പ്രവര്‍ത്തകനും ജ്യോതിഷിയുമായ പവന്‍ പഥക് സിരിക്കെതിരെ ആരോപണവുമായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്.
സിരിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജിഹാദി അജണ്ടയുണ്ടെന്നുമാണ് ഇയാളുടെ ആരോപണം. ഹൈന്ദവതയെ ബഹുമാനിക്കാതെ മറ്റൊരു മതത്തിന് മാത്രം ബഹുമാനം കൊടുക്കുന്നു എന്നാണ് ഇയാളുടെ പരാതി. 15ഓളം ഐഫോണുകളില്‍ താന്‍ ഇക്കാര്യം പരീക്ഷിച്ചെന്നും ഒരു ഫോണില്‍ പോലും ‘ജയ് ശ്രീറാ’മിന് സിരി മറുപടി നല്‍കുന്നില്ല. ഇന്ത്യ ആപ്പിളിന് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള വലിയ വിപണിയാണ്. അതിനാല്‍ എല്ലാ മതങ്ങളോടും തുല്യ ബഹുമാനമാണ് കമ്പനി കാണിക്കേണ്ടത്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഉപഭോക്താക്കളോട് ഐഫോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.





























