ജെറുസലേം : ഇറാനുമായും ലെബനൻ, ഗാസ എന്നിവിടങ്ങളിലെ സംഘർഷത്തിനിടയിലും ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്. ഇസ്രായേലിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയിലെ പ്രമുഖ അംഗമായ ഓഫിർ കാറ്റ്സാണ് തിരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി അറിയിച്ചത്. നിലവിലെ പാർലമെന്റായ നെസെറ്റിന്റെ കാലാവധി ജൂലൈ 17-ന് അവസാനിക്കും. കഴിഞ്ഞ 50 വർഷത്തിനിടയിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ സർക്കാരായി ഇതോടെ നെതന്യാഹു ഭരണകൂടം മാറും. സെപ്റ്റംബർ 7-ഓടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക സമർപ്പിക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പുറത്തുവന്ന അഭിപ്രായ സർവേകൾ പ്രകാരം കടുത്ത പോരാട്ടമാണ് ഇസ്രായേലിൽ നടക്കുന്നത്. ചാനൽ 12 ന്യൂസ് നടത്തിയ സർവേ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടിയും 23 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. 120 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ പ്രതിപക്ഷ ബ്ലോക്കിന് ഭൂരിപക്ഷം ലഭിക്കാൻ സാധ്യത കുറവായതിനാൽ ഒരു തൂക്കുസഭയിലേക്കും രാജ്യം നീങ്ങിയേക്കാമെന്ന് സർവേകൾ വിലയിരുത്തുന്നു. 2022 നവംബറിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നത്.
ലിക്കുഡ് ഉൾപ്പെടെയുള്ള വിവിധ വലതുപക്ഷ പാർട്ടികൾ ചേർന്നുള്ള ഈ സഖ്യം 2022 ഡിസംബർ 29-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ളതും മതപരമായ യാഥാസ്ഥിതികവുമായ സർക്കാരായാണ് നെതന്യാഹുവിന്റെ സർക്കാരിനെ വിമർശകർ വിശേഷിപ്പിക്കുന്നത്. യുദ്ധസാഹചര്യങ്ങൾക്കിടയിലും കാലാവധി പൂർത്തിയാക്കി ജനവിധി തേടാനൊരുങ്ങുകയാണ് നെതന്യാഹുവും സംഘവും.






























