റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങും ബസുകള്‍ അല്ലാതെ പ്രവേശിക്കുന്ന മറ്റു വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്ത് പോലീസ് ഇടപെടല്‍. സ്റ്റാന്‍ഡിലൂടെയുള്ള ഇതര വാഹനങ്ങളുടെ അനധികൃത സഞ്ചാരത്തിനെതിരെ മാദ്ധ്യമങ്ങള്‍ വാർത്ത നല്കിയിരുന്നു. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ട്രാഫിക് നിയമ ലംഘനങ്ങളിൽ അധികൃതർ നടപടിയെടുക്കാത്തതിനെതിരെ ആരോപണം ഉയരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് രംഗത്തു വന്നത്. കഴിഞ്ഞ ദിവസം അലക്ഷ്യമായി സ്റ്റാന്‍ഡിലൂടെത്തിയ പിക്കപ്പ് വാനിടിച്ച് ഒരു യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റതോടെയാണ് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം യാത്രക്കാരും വ്യാപാരികളും ഉന്നയിച്ചത്.
ബസ് സ്റ്റാൻഡിൽ കൂടി തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെ എത്തുന്ന മറ്റു വാഹനങ്ങളുടേയും ഇടയിലൂടെ യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപെടേണ്ട ഗതികേടിലായിരുന്നു. കൂടാതെ ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്കിംങ്ങ് നടത്തുന്നുമുണ്ട്. ബസ് സ്റ്റാൻഡിനകത്തേക്ക് ബസുകള്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല.ഈ വാഹനങ്ങള്‍ക്കെതിരേയും ശക്തമായ നടപടി വരും ദിവസങ്ങളിലും തുടരും.