മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഈയിടെ ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ ബജ്‌രംഗ് ദൾ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ലവ് ജിഹാദ് ആരോപണങ്ങളും ഉയർത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ ആമിർ ഖാനെ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ എന്ന് വിളിച്ചതിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ രംഗപ്രവേശം. ആമിർ ഖാൻ മൂന്ന് തവണ വിവാഹം കഴിച്ചെന്നും മൂന്നും ഹിന്ദു സ്ത്രീകളെയാണെന്നുമുള്ളത് ആരോപണമല്ല, യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം ആളുകളോട് ഉടൻ തന്നെ പ്രതികരിക്കണം ഇവർ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയാണെന്നും പരമഹംസ് കൂട്ടിച്ചേർത്തു.






























