ശ്രീനഗർ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നെന്ന പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ ആരോപണം തള്ളി മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ബിജെപിയുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണെന്നും അധികാരത്തിലേറുന്നത് വരെയ്ക്കും കുഴപ്പങ്ങൾ കുത്തിപ്പൊക്കുകയെന്നതാണ് അവരുടെ ഉദ്ദേശ്യമെന്നും ഒമർ പറഞ്ഞു. മുഖ്യമന്ത്രി കസേരക്കായി സുനിൽ ശർമ കിണഞ്ഞുശ്രമിക്കുന്നതിന്‍റെ ഭാഗമാണ് പാർട്ടിക്കെതിരായ ആരോപണങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു.
‘എൻസി ആസന്നമായ പിളർപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. അതെങ്ങനെ ശരിയാകും? എൻസി എംഎൽഎമാരും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ ആ പ്രസ്താവന എങ്ങനെ സത്യമാകാനാണ്?’ ഒമർ അബ്ദുല്ലയെ ഉദ്ദരിച്ച് ശ്രീനഗറിലെ മാധ്യമങ്ങൾ ചോദിച്ചു. ജമ്മുകശ്മീരിന് ഇതുവരെയും സ്വതന്ത്ര പദവി നൽകാത്തതിനാലാണ് മുന്നണി വിപുലീകരണം നീണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ തങ്ങൾ മറ്റാരെയും ഭയക്കുന്നില്ലെന്നും ജമ്മുകശ്മീരിന്‍റെ അധികാരം നേടിയെടുക്കുന്നത് വരെ നിലവിലുള്ള ഭരണത്തെ ശല്യപ്പെടുത്തുകയാണ് ബിജെപിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.






























