ചെങ്ങന്നൂര്‍ : ദേശീയ സരസ് മേളയിൽ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ തേടിയെത്തുന്ന സന്ദർശകർക്ക് ഭക്ഷണശാലയിൽ ഒരു രുചിവിരുന്ന് തന്നെ ഒരുക്കിയാണ് ജമ്മു & കശ്മീർ ടീം കാത്തിരിക്കുന്നത്. അഫ്ഷാന അഹദ്, റുമീന അഹദ്, റിഹാന ഇഖ്ഭാൽ, ഗുൽഷാൻ, സുബാൽ ഇഖ്ബാൽ ഭട്ട്, മെഹറുദിൻ ഭട്ട് തുടങ്ങിയ ആറംഗ സംരംഭകരാണ് ശ്രീനഗറിൽ നിന്നും ഭക്ഷ്യ മേളയിൽ പങ്കെടുക്കാൻ എത്തിയത്. എന്നും പുതുമ തേടി സഞ്ചരിക്കുന്ന മലയാളികൾക്കായി മട്ടൻ രോഘൻ ജോഷ്, മട്ടൻ ഷീക് കബാബ്, വസ്വാൻ ചിക്കൻ ടിക്കി, വസ്വാൻ കുറുമ, കാശ്മീരി സാഫ്രോൺ കാവ, വസ്വാൻ ഫ്രൈഡ് ചിക്കൻ, കശ്മീർ കുൽച്ച തുടങ്ങിയ ഇതുവരെ കണ്ടറിയാത്തതും കേട്ടറിയാത്തതും രുചിച്ചറിയാത്തതുമായ ഒരുപിടി വിഭവങ്ങളാണ് ഇവരൊരുക്കിയിരിക്കുന്നത്.
കാശ്മീരി വിഭവങ്ങൾ ആസ്വദിച്ചറിയാൻ മേളയുടെ ആദ്യദിനം മുതൽ തന്നെ സ്റ്റാളിൽ നല്ല തിരക്കാണ്. ഇതിനു മുമ്പ് അഞ്ചു തവണ സരസ് മേളയിൽ ഈ സംരംഭകർ പങ്കെടുത്തിട്ടുണ്ട്. ശ്രീനഗറിൽ “ശ്രീനഗർ മില്ലെറ്റ് ഹബ്”എന്ന പേരിൽ ഇവർക്ക് സ്വന്തമായി ഭക്ഷണശാലയുമുണ്ട്. തങ്ങളുടെ തനത് വിഭവങ്ങൾ ആളുകൾ എങ്ങനെ ഏറ്റെടുക്കും എന്നതിനെക്കുറിച്ച് യാതൊരു പ്രതീക്ഷയും ഇല്ലാതെ കേരളത്തിൽ ആദ്യമായെത്തിയ ഇവർ മലയാളികൾ നൽകുന്ന സഹകരണത്തിലും പിന്തുണയിലും ഏറെ സന്തുഷ്ടരാണ്. വരും വർഷങ്ങളിലും സരസ് മേള സംഘടിപ്പിക്കണമെന്നും അതിൽ പങ്കാളികളാകണമെന്നുമാണ് ഈ സംരംഭകരുടെ ആഗ്രഹം






























