തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും. ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്നും നാളെയും ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ മുതല്‍ പദയാത്രയായി കണിയാപുരം, മംഗലാപുരം, ആറ്റിങ്ങല്‍, ആലംകോട്, കല്ലമ്പലം, നാവായിക്കുളം സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ ജാഥയെത്തുന്നതുവരെയാണ് ഗതാഗത നിയന്ത്രണം.
ജാഥ കടന്നുവരുന്ന അവസരത്തില്‍ എതിരെയും പുറകുവശത്തുനിന്നും യാതൊരു വാഹനങ്ങളും അനുവദിക്കില്ല. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാരിപ്പള്ളിയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാരിപ്പള്ളി കാട്ടുപുതുശ്ശേരി പള്ളിക്കല്‍ കിളിമാനൂര്‍ വഴി എം സി റോഡില്‍ എത്തി വെഞ്ഞാറമൂട് വെമ്പായം വഴി തിരുവനന്തപുരത്തേക്ക് പോകേണ്ടതാണ്.
അതുപോലെ തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാക്ക ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഓള്‍ സൈന്‍സ് ജംഗ്ഷന്‍ വഴിയും, കളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് തുമ്പ വഴിയും കഴക്കൂട്ടത്ത് നിന്നും മേനംകുളം വഴിയും, കണിയാപുരത്ത് നിന്നും പുത്തന്‍തോപ്പ് വഴിയും, മംഗലാപുരത്ത് നിന്നും മുരുക്കുംപുഴ ചിറയിന്‍കീഴ് വഴിയും, ആറ്റിങ്ങില്‍ നിന്ന് പൂവന്‍പാറ മണനാക്ക് വഴിയും, തീരദേശ റോഡില്‍ കയറി അഞ്ചുതെങ്ങ് വഴി വര്‍ക്കല പുത്തന്‍ചന്തയില്‍ എത്തി വര്‍ക്കല മൈതാനം കാപ്പില്‍ പരവൂര്‍ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.