ദോഹ : ഏഷ്യൻ കരുത്തരെന്ന വമ്പോടെയെത്തിയ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത രണ്ടുഗോളിന് തകർത്ത് ജോർദാൻ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഫൈനലിൽ. യസൻ അൽ നഇമത് (53), മൂസ അൽ തമാരി (66) എന്നിവരുടെ ഗോളിലാണ് ജോർദാൻ ഏഷ്യൻ കപ്പിൽ തങ്ങളുടെ കന്നി കലാശപ്പോരിലെത്തുന്നത്. അഞ്ചുതവണ ഏഷ്യൻ കപ്പ് കളിച്ച ജോർദാൻ രണ്ടുതവണ (2004, 2011) ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്. മൂന്നാം കിരീടമെന്ന മോഹം പൊലിഞ്ഞാണ് ദക്ഷിണകൊറിയ മടങ്ങുന്നത്. 1960-നുശേഷം കൊറിയ ഇതുവരെ ഏഷ്യൻ കപ്പ് നേടിയിട്ടില്ല. 2015-ലുൾപ്പെടെ നാലുതവണ ഫൈനലിൽ വീണിട്ടുണ്ട്.
ദക്ഷിണകൊറിയക്കെതിരേ കളിക്കാനിറങ്ങുമ്പോൾ ഫിഫ റാങ്കിങ്ങിൽ ഏറെപ്പിന്നിലായിരുന്നു ജോർദാൻ (87). എന്നാൽ, ഏറെ മുന്നിലുള്ള ദക്ഷിണകൊറിയയെ (23) തോൽപ്പിക്കാനായത് ഫൈനലിൽ ജോർദാന്റെ ആത്മവിശ്വാസമേറ്റും. പന്തടക്കംകൊണ്ട് ദക്ഷിണകൊറിയ മുന്നിട്ടെങ്കിലും ഒറ്റഗോൾപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കിട്ടിയ അവസരങ്ങളെ നന്നായി ഉപയോഗിച്ചാണ് ജോർദാൻ കൊറിയയെ വീഴ്ത്തിയത്. ജോർദാന്റെ 17 ഷോട്ടുകളിൽ ഏഴെണ്ണവും എതിരാളികളെ വിറപ്പിച്ചു. എന്നാൽ, ജോർദാനെ പേടിപ്പിക്കുന്നതരത്തിൽ ഒറ്റഷോട്ടുപോലും ദക്ഷിണകൊറിയയുടെ ഭാഗത്തുനിന്നുണ്ടായില്ല.





























