ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജുഡീഷ്യൽ കമ്മീഷൻ. അവസാന കാലത്ത് ജയലളിതയും തോഴി ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മരണം അന്വേഷിച്ച ജസ്റ്റിസ് ആറുമുഖസാമി കമ്മീഷൻ പറയുന്നു. കമ്മീഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.
ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ചത്. എന്നാൽ തുടക്കം മുതൽ കമ്മീഷനുമായി ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി മാനേജ്‌മെന്റ് സഹകരിച്ചിരുന്നില്ല. മെഡിക്കൽ വിദഗ്ധരില്ലാതെ കമ്മീഷനുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. മുൻ മുഖ്യമന്ത്രിയെ ചികിത്സിച്ച മുറികളിലെ സിസിടിവി ക്യാമറകൾ നീക്കിയതും വിവാദമായിരുന്നു.






























