റാന്നി: ശുദ്ധജലം കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റാന്നി ഗ്രാമപഞ്ചായത്ത് പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ജനശ്രദ്ധ നേടി. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ദൂരയാത്രക്കാർക്കും വലിയ ആശ്വാസമാണ് ഈ പദ്ധതി. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോൾ ഏകദേശം 2,380 ലിറ്റർ വെള്ളമാണ് ഇതിനോടകം ജനങ്ങൾ ഉപയോഗിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ വാട്ടർ എടിഎം സ്ഥാപിച്ചത്. വെറും ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ലാഭമാണ് ഈ പദ്ധതി നൽകുന്നത്.
ജല അതോറിറ്റി നൽകുന്ന ശുദ്ധീകരിച്ച വെള്ളമാണ് എടിഎമ്മിൽ ഉപയോഗിക്കുന്നത്. എങ്കിലും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി യന്ത്ര സംവിധാനത്തിലൂടെ വെള്ളം വീണ്ടും ശുദ്ധീകരിക്കുന്നുണ്ട്. തണുപ്പിച്ച വെള്ളവും സാധാരണ വെള്ളവും ഇതിൽ ലഭ്യമാണ്.
റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ആശ്വാസമാണിത്. താലൂക്ക് ആശുപത്രിയോട് ചേർന്നായതിനാൽ നൂറുകണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു. പെരുമ്പുഴ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ദാഹമകറ്റാം എന്നതും നേട്ടമാണ്. ആധുനിക രീതിയിലുള്ള ശുദ്ധീകരണ സംവിധാനം ഉറപ്പാക്കുന്നതിലൂടെ ഗുണമേന്‍മ ഉറപ്പു വരുത്തുന്നുണ്ട്. പഞ്ചായത്തിന്റെ ഈ മാതൃകാപരമായ ഇടപെടലിനെ നാട്ടുകാരും യാത്രക്കാരും ഒരുപോലെ സ്വാഗതം ചെയ്യുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.





























