തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചത് സർക്കാരിനെ അറിയിക്കാത്തത് മനുഷ്യാവകാശ കമ്മിഷനെ നാഥനില്ലാത്ത അവസ്ഥയിലാക്കി. ചെയർമാനാകാൻ താത്പര്യമില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ഗവർണറെയും മണികുമാർ അറിയിച്ചെങ്കിലും നിയമനശുപാർശ നൽകിയ സർക്കാരിന് ഇക്കാര്യത്തിൽ കേട്ടറിവേയുള്ളൂ. അതുകൊണ്ടുതന്നെ മനുഷ്യാവകാശ കമ്മിഷന് ചെയർമാൻ എന്നുവരുമെന്ന മാസങ്ങളായുള്ള ചോദ്യത്തിന് ഇനിയും ഉത്തരമില്ല. നാഥനില്ലാതായത് കമ്മിഷന്റെ പ്രവർത്തനത്തെത്തന്നെ ബാധിക്കുന്നുണ്ട്. ജസ്റ്റിസ് ആന്റണി ഡൊമിനിക് 2023 ഓഗസ്റ്റിൽ വിരമിച്ചശേഷം കമ്മിഷന് സ്ഥിരം ചെയർമാനില്ല.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തെങ്കിലും പരാതിയെത്തുടർന്ന് നിയമന ഫയലിൽ രാജ്ഭവൻ തീരുമാനമെടുത്തിരുന്നില്ല. ജഡ്ജിയായിരിക്കെ പലകേസുകളിലും സർക്കാരിന് അനുകൂലനിലപാട് എടുത്തെന്നായിരുന്നു പരാതിയിൽ ഉയരുന്ന ആക്ഷേപം.