തിരുവനന്തപുരം : മുഖ്യമന്ത്രി കസേരക്ക് അവകാശവാദം ഉന്നയിക്കുന്ന കെ.സി.വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും ഇടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതോടെ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 102 സീറ്റുമായി സുനാമി പോലെ തിരികെ വന്ന യു.ഡി.എഫില്‍ വന്‍ പൊട്ടിത്തെറിക്കുള്ള സാധ്യത ഉടലെടുത്തുകഴിഞ്ഞു. കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയും കേരളത്തിന്റെ തീപ്പൊരി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ഒഴിവാക്കിക്കൊണ്ട് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ശ്രമിച്ചാല്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ പിന്തുണ നല്‍കുന്ന എം.എല്‍.എ മാരും വന്‍ പ്രതിഷേധത്തിന് ഇരയാകും.
കെ.സി വേണുഗോപാലിന്റെ അധികാര മോഹത്തിനുവേണ്ടി ജനാധിപത്യത്തെ കശാപ്പുചെയ്യുവാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഉറപ്പിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുകയോ ജനവിധി തേടുകയോ ചെയ്തിട്ടില്ല. തന്നെയുമല്ല എം.പി മാര്‍ മത്സരിക്കേണ്ട എന്ന കര്‍ശന നിലപാടും പാര്‍ട്ടി സ്വീകരിച്ചിരുന്നു. അടൂര്‍ പ്രകാശും കെ.സുധാകരനും ഈ തീരുമാനത്തിന്റെ ബലിയാടുമായിരുന്നു. ഇവിടെയെല്ലാം കര്‍ശന നിലപാട് സ്വീകരിച്ച അല്ലെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെക്കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത തീരുമാനങ്ങള്‍ പ്രഖ്യാപിപ്പിച്ച കെ.സി.വേണുഗോപാലാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍ കോപ്പുകൂട്ടുന്നത്. ഇരിക്കൂര്‍ മണ്ഡലത്തിലെ സജീവ് ജോസഫിനെ രാജിവെപ്പിച്ചു അവിടെ നിന്നും ജനവിധി തേടാനും കെ.സി.തന്ത്രങ്ങള്‍ മുന്‍കൂട്ടി മെനഞ്ഞിരുന്നു. തികച്ചും രാഷ്ട്രീയ മര്യാദയില്ലാത്ത – തരംതാണ നടപടിയായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ.
അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകുവാന്‍ തനിക്ക് മടിയില്ലെന്ന് കെ.സി വേണുഗോപാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു കഴിഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന്റെ തിരിച്ചുവരവിന് കാര്യമായ ഒരു പ്രവര്‍ത്തനവും കെ.സി.വേണുഗോപാല്‍ നടത്തിയിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ പോലും കോണ്‍ഗ്രസിന് ഏറെ തിരിച്ചടികള്‍ നേരിടേണ്ടിവന്നത് വേണുഗോപാലിന്റെ തെറ്റായ പ്രവര്‍ത്തന ശൈലിയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്തയാള്‍ എന്ന നിലയില്‍ ആരും വേണുഗോപാലിനെതിരെ ശബ്ദിക്കുന്നില്ല. ഈ സാഹചര്യം ചൂഷണം ചെയ്തുകൊണ്ട് തികച്ചും ഒരു അധികാരമോഹിയെപ്പോലെയാണ് കെ.സി.വേണുഗോപാലിന്റെ പല നടപടികളും.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ നീണ്ടിക്കൊണ്ടുപോയതിന്റെ പിന്നില്‍ കെ.സി.വേണുഗോപാലിന്റെ കുശാഗ്ര ബുദ്ധിയായിരുന്നു. തന്നോട് വിധേയത്വം ഉള്ളവരെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇദ്ദേഹം കര്‍ക്കശ നിലപാടെടുത്തു. ചെന്നിത്തലയും വി.ഡി സതീശനും നല്‍കിയ പട്ടികയിലെ പലരെയും കെ.സി വേണുഗോപാല്‍ വെട്ടിമാറ്റി, അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിച്ചു. ചര്‍ച്ചകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോയി അവസാന മുഹൂര്‍ത്തത്തിലേക്ക് എത്തിച്ചു. ചെന്നിത്തലയും വി.ഡി സതീശനും വിട്ടുവീഴ്ചകള്‍ ചെയ്തതുകൊണ്ടുമാത്രമാണ് സ്ഥാനാര്‍ഥി പട്ടിക അന്നെങ്കിലും പുറത്തിറങ്ങിയത്. സ്ഥാനാര്‍ഥി പട്ടികയിലെ കൂടുതല്‍പേരും കെ.സിയുടെ ആളുകള്‍ ആയിരുന്നു. ജയിച്ചു വന്നുകഴിഞ്ഞാല്‍ ഇവര്‍ തന്റെകൂടെ നില്‍ക്കുമെന്നും കെ.സി ഉറപ്പാക്കിയിരുന്നു. ചില മണ്ഡലങ്ങളില്‍ പ്രചാരണത്തിന് പണം ഇറക്കിയതും കെ.സി ആണെന്ന് സംസാരമുണ്ട്. തന്റെ വിശ്വസ്തരായ ഇതര സംസ്ഥാനക്കാരായ നേതാക്കള്‍ ആണ് ഇവിടെയൊക്കെ പണം കൈകാര്യം ചെയ്തതും പ്രചാരണം ഏകോപിപ്പിച്ചതും. സ്ഥാനാര്‍ഥി നിര്‍ണ്ണയ തര്‍ക്കങ്ങള്‍ മൂലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യാതൊരു വിഷമവും ഉണ്ടാകരുതെന്ന് ചെന്നിത്തലയും വി.ഡി സതീശനും ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ കൂടുതല്‍ തര്‍ക്കത്തിന് ഇവര്‍ നിന്നില്ല. ഇത് കെ.സിക്ക് കൂടുതല്‍ നേട്ടമായി.
കേരളത്തിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വിശ്രമമില്ലാതെയുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫിനെ 102 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിച്ചത്. എന്നാല്‍ ഭരണം കൈപ്പിടിയില്‍ എത്തിയതോടെ കെ.സി. വേണുഗോപാലിന്റെ സ്വഭാവം പാടെ മാറി. എങ്ങനെയും കേരള മുഖ്യമന്ത്രിയാവുക എന്ന ലക്‌ഷ്യം മാത്രമായി മുമ്പില്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്നു പ്രവര്‍ത്തിച്ച നേതാക്കളെ പുറംകാലുകൊണ്ട് തൊഴിച്ചിട്ട് അധികാരം എങ്ങനെയും കൈപ്പിടിയില്‍ ഒതുക്കുക മാത്രമാണ് കെ.സിയുടെ ലക്‌ഷ്യം. ഇതിന് കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും കൂട്ടുപിടിച്ചു എന്നുവേണം കരുതുവാന്‍.
കേന്ദ്രത്തിലെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ മുഖ്യമന്ത്രിയാകാമെന്നാണ് കെ.സിയുടെ കണക്കുകൂട്ടല്‍. ഇതിനുവേണ്ടി വളരെ ദീര്‍ഘവീക്ഷണത്തോടെ തന്ത്രങ്ങള്‍ മെനഞ്ഞു നടപ്പിലാക്കി. ഗ്രൂപ്പുകള്‍ ഏതാണ്ട് ഇല്ലാതായ കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഗ്രൂപ്പ് ഉയര്‍ത്തിക്കൊണ്ടുവന്നു. ഈ തെരഞ്ഞെടുപ്പിലൂടെ കെ.സി ഗ്രൂപ്പിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. എന്നാല്‍ ഇതൊക്കെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന ചില നേതാക്കളെയും പ്രവര്‍ത്തകരെയും കൂടെ നിര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കൂ. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ കൈപൊക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരും. മണ്ഡലത്തിലെ പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും എം.എല്‍.എയെ കൈവിടും. തങ്ങളോട് വിശ്വാസവഞ്ചന കാണിച്ച എം.എല്‍.എയെ ആരും കൂടുതല്‍ വിശ്വസിക്കില്ല. അതിനി തേനും പാലും ഒഴുക്കിയാലും അധികാരമോഹികള്‍ക്ക് ജനം മറുപടി നല്‍കും.
കോൺഗ്രസ് ദേശീയ നേതൃത്വം സത്യം കാണാതെ പോയാൽ ഭരണം ലഭിച്ച ആദ്യ ദിനങ്ങൾ തന്നെ കോൺഗ്രസ് പ്രവർത്തകരുടെ രോഷം ആളിക്കത്തും. ഇത് യു ഡി എഫിനെ കടുത്ത പ്രതിസന്ധിയിലേക്കും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധത്തിനും ഇടയാക്കും.
































