തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരൻ എം.പി. മേയർക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. തന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് മേയർ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ്. അപക്വമായി പെരുമാറുന്ന മേയറുടെ നടപടികൾക്കെതിരേ വിമർശനം തുടരുമെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം നഗരസഭാ മേയർ പദവിയിൽ ഇരുന്നത് നിരവധി പ്രഗത്ഭരാണ്. എന്നാൽ ഇപ്പോഴത്തെ മേയർ പെരുമാറുന്നത് അതിന് യോജിച്ച നിലയിലല്ല. പല കൗൺസിലർമാരോടും അവർ മോശമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് കൗൺസിലർമാർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുരധീധരൻ പറയുന്നു. മേയർക്കെതിരായ തെറ്റ് ചൂണ്ടിക്കാണിക്കുകയാണെന്നും തെറ്റ് തെറ്റല്ലാതാകില്ലെന്നും മുരളീധരൻ പറഞ്ഞു.
മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നത് അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടായെന്ന് പറയുന്നതിനാലാണെന്നും മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ ഒരു പ്രസ്താവനയും സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ നടത്തിയിട്ടില്ല. ഇനിയും അങ്ങനെ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ അതിന്റെ പേരിൽ തന്നെ വിമർശിക്കാൻ ഡി.വൈ.എഫ്.ഐയും ആനാവൂർ നാഗപ്പനും വളർന്നിട്ടില്ലെന്നും മുരളീധരൻ പറയുന്നു.
എ.ഐ.വൈ.എഫ് വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവരും കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ കൂട്ടുനിന്നവരും തനിക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നും മുരളീധരൻ പറഞ്ഞു. അതേസമയം വിവാദ പരാമർശത്തിൽ മുരളീധരനെതിരെ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകി. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.