തിരുവനന്തപുരം: കേരളത്തിലെ യാത്രാപ്രശ്നം പരിഹരിക്കാൻ വന്ദേഭാരത് പര്യാപ്തമല്ലെന്ന് കാട്ടി, തിരുവനന്തപുരം-കാസർകോട് സിൽവർലൈനിനായി(കെ റെയിൽ) സംസ്ഥാനം കേന്ദ്രത്തിൽ വീണ്ടും സമ്മർദ്ദം ചെലുത്തുന്നു. പ്രധാനമന്ത്രിയെയടക്കം കണ്ട് അനുമതി നേടിയെടുക്കാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ ചുമതലപ്പെടുത്തി. പദ്ധതിയെ ദക്ഷിണറെയിൽവേ ശക്തമായി എതിർക്കുകയാണ്. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സർവീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സിൽവർലൈനിന് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് കേന്ദ്രത്തെ ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്.
സിൽവർലൈൻ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും നിലപാടെടുത്തു.സിൽവർലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ സ്റ്റേഷനുകൾ പൂർണമായി റെയിൽവേ ഭൂമിയിലാണ്. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്റ്റേഷനുകളാണിവ. മിക്കയിടത്തും നിലവിലെ ലൈനുകളുമായി നിർബന്ധമായി പാലിക്കേണ്ട 8 മീറ്റർ അകലം സിൽവർലൈനിനില്ല. അതിനാൽ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാണ്. ദേശീയപാത ആറുവരിയാക്കാൻ വിട്ടുകൊടുത്ത സ്ഥലം പോലും സിൽവർലൈനിനായി ആവശ്യപ്പെടുന്നുണ്ട്.





























