തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തിരിച്ചടി ഭരണവിരുദ്ധ വികാരം മൂലമാണെന്ന പ്രചാരണങ്ങളെ തള്ളി സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന പാർട്ടി നേതാവ് പ്രകാശ് ബാബുവിന്റെ നിരീക്ഷണത്തെ തള്ളിക്കൊണ്ടാണ് കെ രാജൻ നിലപാട് വ്യക്തമാക്കിയത്. 1959-ലെ വിമോചന സമരത്തിന് സമാനമായ രീതിയിൽ സർക്കാരിനെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നതെന്ന് കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ സിപിഐ തയ്യാറല്ല. സർക്കാരിനെ ഒറ്റപ്പെടുത്താൻ വലതുപക്ഷ ശക്തികൾ സംഘടിതമായി നടത്തിയ നീക്കങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കും.
മുന്നണിക്കെതിരെ അണിനിരന്നവരുടെ പാരമ്പര്യവും ചരിത്രവും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തലുകൾ വരുത്തിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും ഇടതുപക്ഷ മുന്നണി ശക്തമായി തിരിച്ചുവരും. പരാജയം സംബന്ധിച്ച് പാർട്ടിക്കുള്ളിലും മുന്നണിയിലും വിശദമായ ചർച്ചകൾ നടക്കും. ഇതിനിടെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളെയും അദ്ദേഹം പരിഹസിച്ചു. ഇതിനാണോ ജനം 102 സീറ്റ് നൽകിയതെന്ന് അവർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് തന്നെ യുഡിഎഫിന്റെ അവസ്ഥ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.





























