തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് കെ.പി അനില്‍കുമാറിനെ പുറത്താക്കിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. അനില്‍കുമാറിന് നിരാശാ ബോധമെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും സുധാകരന്‍ പറഞ്ഞു. അനില്‍കുമാര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനില്‍കുമാറിന്‍റെ രാജി പ്രഖ്യാപനം. കെ.സുധാകരന് എതിരെ രൂക്ഷ വിമര്‍ശനവും അനില്‍കുമാര്‍ നടത്തി. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ രാജി പ്രഖ്യാപനത്തിനിടെ വിശദീകരിച്ചു. സോണിയ ഗാന്ധിക്കും കെ.സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.