തിരുവനന്തപുരം : കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയില്‍ വെയ്ക്കാന്‍ നോക്കേണ്ട. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്‍ ആശങ്കയുമില്ല. ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. കേരളത്തിലെ കലാലയങ്ങള്‍ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്.എഫ്.ഐയാണെന്നും കെ.സുധാകരന്‍ ആരോപിച്ചു. മുഴുവന്‍ കോളജുകളിലെയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകളാക്കി. കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകത്തെ അപലപിക്കുന്നു. എസ്.എഫ്.ഐ കലാലയങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താന്‍ പറ്റുമോ? കൊലപാതകത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം പ്രകോപനം അഴിച്ചുവിടാന്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നുവന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ.സുധാകരന് രാഷ്രീയം നടത്താന്‍ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാന്‍ കഴിയുമോ എന്നാണ് സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്റെ കൊച്ചുമകന്റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരന്‍ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ.എ റഹിം ആവശ്യപ്പെട്ടു. കെ.സുധാകരന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുധാകരന്റെ വാഹനത്തെ പോലീസ് അനുഗമിക്കും. നഗരത്തിലും സി.പി.എം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡി.സി.സി ഓഫീസിനു സമീപം ഒരു ബസ് പോലീസ് സംഘത്തെ നിയോഗിച്ചു.





























