ആലപ്പുഴ: കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രന്‍ വിശദീകരിച്ചു. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി. ഇന്നത്തെ ദിവസം ഈ വാര്‍ത്ത കൊടുത്തത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഒരു ശ്വാസത്തില്‍ പോലും സുരേന്ദ്രനും ആരും ഇടപെട്ടിട്ടില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തെറ്റായ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആ വാര്‍ത്ത കൊടുക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയിണമായിരുന്നു. നമ്മുടെ രാജ്യത്ത് ആരെയെങ്കിലും കളിപ്പിക്കാന്‍ പറ്റുമോ?. പ്രത്യേകിച്ച് തന്നെപ്പോലെ ഇത്രയും ആക്രമണം നേരിടുന്ന പൊതുപ്രവര്‍ത്തകന്‍ അത്തരം സമീപം സ്വീകരിക്കുമെന്ന് ധരിക്കുന്നുവെങ്കില്‍ അതിന് നിങ്ങളെ കുറ്റം പറയുന്നില്ല. നേരത്തെ മകന്‍ കുഴല്‍പ്പണം കൊടുത്ത് എന്ന് വാര്‍ത്ത കൊടുത്തവരാണ് നിങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു. .
ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങള്‍ പുറുത്തു വിട്ടില്ല. ഇതിന്റെ പിന്നാമ്ബുറം തേടിയിറങ്ങുമ്പോഴാണ് നിയമനം നേടിയത് സുരേന്ദ്രന്റെ മകനാണെന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളുമെല്ലാം വഴി മാറുന്നത് കേരളത്തിലെ പൊതു കാഴ്ചയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നവര്‍ ബിജെപിക്കാരാണ്. അതുകൊണ്ട് കൂടിയാണ് സുരേന്ദ്രന്റെ മകന്റെ നിയമനത്തില്‍ ഞെട്ടല്‍ കൂടുന്നത്.
പരിശീലന കാലയളവില്‍ 70,000 രൂപ ശമ്പളം ലഭിക്കുന്നതാണ് കെ സുരേന്ദ്രന്റെ മകന് ലഭിച്ച ജോലി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നത്. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍കാലങ്ങളില്‍ നിന്ന് വൃതൃസ്തമായി ബിടെക്ക് മെക്കാനിക്കല്‍ , ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാനയോഗ്യത നിശ്ചിയിച്ചിരുന്നത്. എംടെക്കുള്ളവര്‍ക്ക് ഷോര്‍ട്ട്ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. ഇതിനെല്ലാം പിന്നില്‍ അഴിമതിയാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. നിരവധി സംശയങ്ങള്‍ പൊതു സമൂഹത്തില്‍ ഉയര്‍ത്തുന്നതാണ് ഈ ആക്ഷേപം.
മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാന്തര ബിരുദമുള്ളവരെ നിയമിച്ചിടത്താണ് ആദ്യമായി ബിടെക്ക് യോഗ്യതയില്‍ നിയമനത്തിന് നീക്കം നടത്തിയത്. ബയോ ടെക്നോളജി സ്ഥാപനത്തില്‍ സാധാരണ അങ്ങനെയാണ് താക്കോല്‍ പദവികളില്‍ നിയമനം നടത്താറുള്ളത്. എന്നാല്‍ ഇവിടെ കഥമാറി. ബിടെക് മെക്കാനിക്കല്‍ ബിരുദം ഉള്ളവര്‍ക്കായി ആര്‍ജിസിബി ഒരു പ്രത്യേക തസ്തിക ഉണ്ടാക്കുകയായിരുന്നു. ഇതെല്ലാം ആരേയോ നിയമനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ശാസ്ത്ര ഗവേഷണം നടക്കുന്ന സ്ഥാപനത്തിലെ ടെക്നിക്കല്‍ ഓഫീസറായി എന്തിന് ബിടെക്കുകാരനെ നിയമിക്കുന്നത് എന്നതാണ് നിര്‍ണ്ണായക ചോദ്യം.
ഏതായാലും അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി എന്നതാണ് വസ്തുത. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനും.
റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും മറുപടിയില്ല. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല. ഇതാണ് ദുരൂഹത കൂട്ടിയത്. പിന്നാലെ ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്ന വാര്‍ത്തയും ചര്‍ച്ചയാക്കി. അടിസ്ഥാന ശമ്ബളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.
എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നാണ് ആര്‍ജിസിബിയുടെ വിശദീകരണം. പക്ഷേ നിയമനം നല്‍കേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതക്കും അനുസരിച്ച് പുതിയ തസ്തിക ഉണ്ടാകുക, ധൃതിപിടിച്ച് പരീക്ഷ പൂര്‍ത്തിയാക്കുക, ആരെ നിയമിച്ചെന്ന് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ അന്വേഷിക്കുമ്ബോള്‍ മറുപടി നല്‍കാതെയിരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ലഭിച്ചത് ബന്ധു നിയമനമാണോ എന്ന് സംശയം ഉയര്‍ത്തുന്നതാണ് രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ നടപടികള്‍.
ആര്‍ജിസിബി കേരളത്തിലെ പ്രധാന കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനമാണ്. പതിനായിരങ്ങള്‍ ശമ്പളം നല്‍കുന്ന പദവികളാണ് ഇവിടെയുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ സ്വാധീനത്താലാണ് സുരേന്ദ്രന്റെ മകന് ജോലി കിട്ടിയതെന്ന് ആര്‍ക്കും വിലയിരുത്താം. ഈ സാഹചര്യത്തിലാണ് വിവാദം ഉണ്ടാകുന്നത്. സുരേന്ദ്രന്റെ മകന്റെ യോഗ്യതയ്ക്ക് അനുസരിച്ച് തസ്തിക ഉണ്ടാക്കുകയും നടപടി ക്രമങ്ങള്‍ അട്ടിമറിച്ച് ജോലി നല്‍കിയെന്നുമാണ് ഉയരുന്ന ആക്ഷേപം. കണ്ണൂര്‍ സര്‍വ്വകലാശാലയിലേയും മറ്റും ബന്ധു നിയമന ശ്രമങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് ബിജെപിയേയും പിടിച്ചുലച്ച് പുതിയ വിവാദം എത്തുന്നത്.
































