തിരുവനന്തപുരം : രാജ്യത്തെ മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ പ്രയോറിറ്റി (4) വിഭാഗത്തിലാണ് എറണാകുളം ജില്ലയിലെ കടമ്പ്രയാര്‍ നദി ഉള്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മപദ്ധതി തയാറാക്കി നടപ്പാക്കിവരികയാണ്.
ഇതിന്റെ പുരോഗതി ഇതിനായി രൂപീകരിച്ച സമിതി വിലയിരുത്തുന്നുണ്ട്. സീവേജ് മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള ദ്രാവകങ്ങളുമാണ് നദിയുടെ മലിനീകരണത്തിന് പ്രധാന കാരണം. നദിയില്‍നിന്നും എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. പുഴയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഓക്‌സിജന്റെ അളവ് കുറവായി കാണുന്നു.
കൂടാതെ കോളിഫോം അളവും കൂടുതലാണ്. സമീപത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയില്‍ പരിശോധന നടത്തി നിയമന ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളിൽ ഇടവിട്ടുള്ള പരിശോധന നടത്തിവരുന്നുവെന്നും പി.ടി.തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.