കൊച്ചി : കാലടി സര്‍വകലാശാലയില്‍ അച്ചടക്ക നടപടി. സംസ്‌കൃത വിഭാഗം മേധാവിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ഡോ പി.വി നാരായണനെയാണ് വകുപ്പ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയത്. സംസ്‌കൃത വിഭാഗത്തിലെ പ്രവേശനം സംബന്ധിച്ച വിസിക്ക് എതിരേ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി. എന്നാൽ സിന്‍ഡിക്കേറ്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ വിസമ്മതിച്ചു എന്നതാണ് പി. വി നാരായണനെതിരേയുള്ള നടപടിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇദ്ദേഹത്തെ നീക്കാന്‍ തീരുമാനിച്ചത്. സാഹിത്യ വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉരുത്തിരിയുന്നത്. പിഎച്ച്ഡി പ്രവേശനത്തിന് സിന്‍ഡിക്കേറ്റ് നിശ്ചയിച്ച ചില മാനദണ്ഡങ്ങളുണ്ട്.
അതംഗീകരിക്കാതെ പ്രവേശനം നടത്തി എന്നതാണ് അദ്ദേഹത്തിനെതിരേയുള്ള അച്ചടക്ക നടപടിക്ക് കാരണമായി സര്‍വകലാശാല ചൂണ്ടിക്കാട്ടുന്ന പ്രധാന ആരോപണം. നിലവില്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം വേണ്ടത്. എന്നാല്‍ എന്‍ട്രന്‍സിന്റെ മാര്‍ക്കു കൂടി നാരായണന്‍ പ്രവേശനത്തിന് പരിഗണിക്കുകയായിരുന്നു. ഇത് ചട്ടലംഘനമാണെന്നും തിരുത്തണമെന്നും ചൂണ്ടിക്കാട്ടിയിട്ടും അദ്ദേഹം തയ്യാറായില്ല. അതിനാലാണ് സംസ്‌കൃതം വകുപ്പ മേധാവി സ്ഥാനത്ത നിന്ന് നീക്കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.