കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച 4 പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. വിമാന മാര്‍ഗമാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. അപകടവുമായി ബന്ധപ്പെട്ട് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നു രാവിലെ ഇന്‍ഡിഗോയുടെ വിവിധ വിമാനങ്ങളിലാണ് മരിച്ച നാല് അതിഥി തൊഴിലാളികളെ ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. പുലര്‍ച്ചെ 5.10 നായിരുന്നു ഫൈജുലിന്റെ മൃതദേഹം കൊണ്ടുപോയത്. രാവിലെ 7.50 ന് കുദൂസ്, നോര്‍ ജൂസ് അലി എന്നിവരുടെയും 9.30 ന് നൂര്‍ അമീന്റെയും മൃതദേഹങ്ങളും കൊണ്ടുപോയി.
- സഹപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ അനുഗമിച്ച് ബംഗാളിലേക്ക് പോയത്. നിലവില്‍ മണ്ണിടിഞ്ഞ് അപകട ഉണ്ടായതുമായി ബന്ധപ്പെട്ട് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നാണ് അഗ്നി രക്ഷാ സേന ഇന്റേണല്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.7 മീറ്റര്‍ ആഴവും 2 കാല്‍ മീറ്റര്‍ വീതിയുമുള്ള കുഴിയില്‍ 9 തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു. ഇത്തരം മണ്ണെടുപ്പില്‍ നടത്തുമ്പോൾ വിദഗ്ധന്റെ മേല്‍ നോട്ടം വേണം. മാത്രമല്ല സുരക്ഷാവേലി ഒരുക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത് എന്നാണ് അഗ്നി രക്ഷാ സേന നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.



























