കോന്നി : കലഞ്ഞൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് തെളിവെടുപ്പ് എങ്ങും എത്തിയില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കലഞ്ഞൂർ പറയൻകോഡ് ചാവടിമലയിൽ വീട്ടിൽ വിദ്യയെ(27) ഭർത്താവ് ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനത്തിൽ സന്തോഷ്(28) രാത്രിയിൽ വീട്ടിൽ കയറി വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുയായിരുന്നു.
തടസം പിടിക്കുവാൻ എത്തിയ വിദ്യയുടെ അച്ഛൻ വിജയനും പരുക്കേറ്റു. തുടർന്ന് സന്തോഷിനെ പിടികൂടുകയും റിമാൻഡ് ചെയ്തതിന് ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തുകയും ചെയ്തു. കൂടൽ പോലീസ് സർക്കിൾ ഇൻസ്പെക്റ്റർ ജി പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ ആണ് അന്വേഷണം നടക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നെങ്കിലും പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ ആശയകുഴപ്പത്തിലാണ്.
ആയുധം ഉപേക്ഷിച്ചു എന്ന് പ്രതി സമ്മതിക്കുന്ന സ്ഥലത്തെ കാടുകൾ വെട്ടി മാറ്റി രണ്ടാം ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരു തെളിവുകളും ലഭിച്ചില്ല. പ്രതി പറയുന്ന സ്ഥലങ്ങളിൽ പോലീസ് ഡോഗ് സ്‌ക്വാഡിനെയും മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. അടുത്ത ദിവസം കസ്റ്റഡി കാലാവധി അവസാനിക്കുമെന്നും തുടർന്നുള്ള അന്വേഷണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കണമെന്നും കൂടൽ സി ഐ പറഞ്ഞു. പരുക്കേറ്റ വിദ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.