കൊച്ചി: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിന്റെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് കേരള ഹൈക്കോടതിയുടെ അംഗീകാരം. ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ കണ്ഠരര് ബ്രഹ്മദത്തൻ ഔദ്യോഗികമായി തന്ത്രിപദവി ഏറ്റെടുക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്റെ മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന് ദേവസ്വം ബോർഡിനോട് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബോർഡിന്റെ തീരുമാനം.
നിയമനം അംഗീകരിക്കുന്നതിനൊപ്പം പുതിയ തന്ത്രിക്ക് നിർണായകമായ ചില നിർദേശങ്ങളും ഹൈക്കോടതി നൽകി. തന്ത്രി എന്ന നിലയിൽ എല്ലാ ഉത്തരവാദിത്വങ്ങളും അതീവ ജാഗ്രതയോടെയും ഭക്തിയോടെയും നിർവഹിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഓരോ തീരുമാനവും ക്ഷേത്രാചാരങ്ങൾക്കും ദൈവഹിതത്തിനും അനുസൃതമായിരിക്കണമെന്നും ശബരിമലയിൽ എത്തുന്ന ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടത് തന്ത്രിയുടെ പ്രധാന ഉത്തരവാദിത്വമാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയുടെ പാരമ്പര്യവും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിൽ തന്ത്രിയുടെ പങ്ക് അതീവ നിർണായകമാണെന്നും ആ വിശ്വാസത്തിന് യാതൊരു പോറലും സംഭവിക്കാത്തവിധം ചുമതലകൾ നിർവഹിക്കണമെന്നും കോടതി ഉപദേശിച്ചു.




























