തിരുവനന്തപുരം : ഗുണ്ടാപ്പകയുടെ ഭാഗമായി അട്ടക്കുളങ്ങര ജയിലിനു മുന്നില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷയനുഭവിച്ചുവന്ന കരാട്ടെ ഫാറൂഖ് (50) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വള്ളക്കടവ് പ്രിയദര്‍ശിനി നഗര്‍ തോപ്പിനകം വീട്ടിലായിരുന്നു മരണം. ചികിത്സയ്ക്കായി പരോളിലായിരുന്നു.
1999 ജൂലായ് 16നാണ് കൊലപാതകം നടന്നത്. കോടതിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ ജയിലിലേക്ക് വരികയായിരുന്ന എല്‍.ടി.ടി.കബീറിനെ ജയില്‍ കവാടത്തിന് മുന്നില്‍ ഫാറൂഖും സഹായിയും ചേര്‍ന്ന് ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു. തല തകര്‍ന്നായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘാംഗമായിരുന്ന കബീര്‍ തെറ്റിപ്പിരിഞ്ഞതിലെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍. അടുത്തിടെ പുറത്തിറങ്ങിയ ‘മാലിക്ക്’ സിനിമയില്‍ ഈ സംഭവത്തിന് സമാനമായ രംഗം ഉള്‍പ്പെടുത്തിയിരുന്നു.
ഫറൂഖിനെയും സഹായി സത്താറിനെയും മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. ഇരുവരെയും തിരുവനന്തപുരം സെഷന്‍സ് കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഹൈക്കോടതി ഇതു ശരിവച്ചെങ്കിലും സുപ്രീംകോടതി ജീവപര്യന്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഫാറൂഖ് മൊബൈല്‍ ഉപയോഗിച്ചത് കണ്ടെത്തിയത് വിവാദമായതോടെ 2014ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയലേക്ക് മാറ്റി.
ഹൃദ്രോഗിയായ ഫാറൂഖിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ പരോള്‍ അനുവദിച്ചു. ശിക്ഷിക്കപ്പെട്ട് 12 വര്‍ഷത്തിനു ശേഷമാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയപ്പോള്‍ ഫാറൂഖിന് ചികിത്സയ്ക്കായി വീട്ടില്‍ പോകാന്‍ അനുമതി ലഭിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.































