കാസർഗോഡ് : ജില്ലയിൽ കഠിനമായ ചൂട് തുടരുന്നതിനിടെ കാഞ്ഞങ്ങാട് നഗരസഭയിലെ കൗൺസിലർക്ക് സൂര്യാതപമേറ്റു. നഗരസഭയിലെ 19-ാം വാർഡ് കൗൺസിലറായ എൻ. ഉണ്ണികൃഷ്ണനാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് നഗരത്തിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഇരുചക്ര വാഹനത്തിൽ മടങ്ങി വരുന്നതിനിടെയാണ് സൂര്യതാപമേറ്റതെന്നാണ് നിഗമനം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിലവിൽ കൗൺസിലറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗൺസിലറുടെ കഴുത്തിന് താഴെയും ശരീരത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും നല്ല രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്.
വൈദ്യപരിശോധനയിൽ ഇത് സൂര്യാതപം തന്നെയാണെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരമാവധി പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരത്തിൽ വെയിലേൽക്കുന്നതും ഒഴിവാക്കുക. ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, കാൻസർ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും പ്രായമായവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, ആൽബനിസം പോലെയുള്ള അവസ്ഥയുള്ളവർ പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണം. തളർച്ച അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം എന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.





























