ഇടുക്കി : നെടുങ്കണ്ടത്ത് സഹോദരനെയും മാതാവിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി സജി നൽകിയ മൊഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഏപ്രിൽ നാലിനാണു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. തന്റെ സഹോദരൻ രജി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സജി വീടിനുള്ളിലെത്തി ആക്രമണം നടത്തിയതെന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ആദ്യം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയും തുടർന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് വരിഞ്ഞു മുറുക്കുകയുമായിരുന്നു. ഈ സമയം ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയ മാതാവ് മേരിക്കുട്ടിയെ സജി ക്രൂരമായി ആക്രമിച്ചതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മേരിക്കുട്ടിയുടെ കൈ ഒടിച്ച ശേഷം മൂക്കിനിടിച്ചാണ് പ്രതി അവരെ കൊന്നത്. ഇതിനുശേഷം അബോധാവസ്ഥയിൽ നിലത്തു കിടന്ന സഹോദരൻ രജിയെ കാലുകൊണ്ട് തലയിൽ ചവിട്ടിയാണ് പ്രതി കൊലപ്പെടുത്തിയത് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രണ്ടു ദിവസം മൃതദേഹങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചു. മൂന്നാം ദിവസം രാത്രിയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ പ്രതി കുഴിച്ചുമൂടിയത്. സജിയെ നിലവിൽ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. എട്ടു വർഷം മുൻപ് കാണാതായ മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സജിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.





























