കവിയൂർ : കവിയൂരിൽ അപകടക്കെണികളായി പാറക്കുളങ്ങൾ മാറുന്നു. കാൽ നൂറ്റാണ്ടോളം പഴക്കമുള്ളതും സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്തതുമായ പാറക്കുളങ്ങളാണ് കവിയൂർ നിവാസികൾക്ക് പേടിസ്വപ്നമാകുന്നത്. കോട്ടൂർ, നാഴിപ്പാറ, കോട്ടാമുണ്ടകം, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിൽ ഏഴോളം കുളങ്ങളാണ് അപകടകരമായ നിലയിലുള്ളത്. കുട്ടികൾ ഉൾപ്പടെ നിരവധി പേരാണ് ദിവസവും ഇവിടെ കുളിക്കാൻ എത്തുന്നത്.
വെള്ളത്തിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. മുക്കാൽ ഏക്കറോളം വിസ്തൃതിയും 30 അടിയിലധികം താഴ്ചയുമുള്ള ഈ പാറ കുളങ്ങൾ ജലസമൃദ്ധവുമാണ്. കോട്ടാമുണ്ടകത്തിലെ പാറക്കുളത്തിൽമാത്രം കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നുപേർക്ക് ജീവൻ നഷ്ടമായിരുന്നു. വഴിയോരത്തുള്ള പല കുളങ്ങൾക്കും സംരക്ഷണഭിത്തിയും കെട്ടിയിട്ടില്ല. അധികൃതരുടെ മുൻപാകെ നിരവധി പരാതികല്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആരുംതന്നെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.





























