പത്തനംതിട്ട : പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്കും ഗ്രാമ വികസന ബാങ്കുകൾക്കും ഹാനികരമായ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ജില്ലയിലെ 30 കേന്ദ്രങ്ങളിൽ പോസ്‌റ്റോഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.
സഹകരണ സംഘങ്ങൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ പദങ്ങൾ ഉപയോഗിക്കാനോ ചെക്ക് കൈകാര്യം ചെയ്യാനോ പാടില്ലെന്നാണ് ബാങ്കിങ് റെഗുലേഷൻ ആക്ടിലെ മൂന്നാം വകുപ്പിലെ ഭേദഗതി. 56–-ാം വകുപ്പിൽ ഭേദഗതി വരുത്തി അർബൻ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളെ പൂർണമായും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി തങ്ങളുടെ വരുതിയിൽ കൊണ്ടുവന്ന് സ്വകാര്യ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കൊള്ളയടിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണ വായ്‌പാ മേഖലയെ ഉന്മൂലനം ചെയ്യാനാണ് ബിആർ ആക്ട് ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.
സമരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൈപ്പട്ടൂർ പോസ്‌റ്റോഫീസിന് മുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ നിര്‍വഹിക്കും. യൂണിയൻ അംഗങ്ങൾ 12ന് ജോലി അവസാനിപ്പിച്ച് 12.30 മുതൽ നിശ്ചയിച്ച് നൽകിയിട്ടുള്ള സമര കേന്ദ്രങ്ങളിൽ പങ്കെടുക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ പി ശിവദാസും സെക്രട്ടറി ജി കൃഷ്‌ണകുമാറും അഭ്യർഥിച്ചു.





























