പത്തനംതിട്ട : സംസ്ഥാന ബജറ്റിൽ പത്തനംതിട്ടയെ പൂർണ്ണമായും അവഗണിച്ചുവെന്ന് യു ഡി എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. ബജറ്റ് കേവലം പ്രസ്താവനകൾ മാത്രമാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഒരു പദ്ധതികളും നടപ്പിലാക്കാതെ കേവലം പ്രസ്താവനകൾ മാത്രമായി ജില്ലയ്ക്ക് നൽകിയ പദ്ധതികൾ അവശേഷിക്കുകയാണ്. ജില്ലയിലെ റോഡുകൾക്ക് നാമമാത്രമായ തുകകൾ മാത്രമാണ് ഈ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ സാംസ്കാരിക നിലയം, ഐറ്റി പാർക്ക് , തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം ഉൾപ്പടെയുള്ള പദ്ധതികൾക്ക് കേവലം പ്രഖ്യാപനങ്ങൾ മാത്രം നടത്തി കാര്യമാത്ര പ്രസക്തമായ തുക പോലും വക കൊള്ളിക്കാതെ ജില്ലയിലെ ജനങ്ങളെ എൽഡിഎഫ് കബളിപ്പിച്ചിരിക്കുകയാണെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു.
തിരുവല്ല പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം കായിക പ്രേമികളുടെ സ്വപ്നമായ ഈ സ്‌റ്റേഡിയത്തിന്റെ പുനരുദ്ധാനത്തിന് വേണ്ടി ബജറ്റിൽ തുക വക കൊള്ളിച്ചില്ലെന്ന് മാത്രമല്ല പ്രഖ്യാപനങ്ങൾ നടത്തി വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അഡ്വ. വർഗ്ഗീസ് മാമ്മൻ പറഞ്ഞു. റബർ, നെൽ കാർഷിക മേഖലകളിൽ ബജറ്റ് തികച്ചും നിരാശജനകവും കർഷകരെ അവഗണിച്ചിരിക്കുകയുമാണ്. കർഷക വിരുദ്ധ ബജറ്റായി ഈ ബജറ്റ് മാറിയിരിക്കുകയാണ്. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനോ നെല്ല് സംഭരണത്തിനോ നാളീകേര കർഷകരുടേയും നെൽ കർഷകരുടേയും വിളകളുടെ അടിസ്ഥാന വില ഉയർത്തുന്നതിനോ യാതൊരു പ്രസ്താവനകളും ബജറ്റിലില്ല. ജില്ലയിലെ ഗ്രാമീണ റോഡുകളുടെ നില അതീവ ഗുരുതരമാണ്. യാത്രാ സൗകര്യങ്ങൾ ദുരിതത്തിലായ ജനങ്ങളാണ് ജില്ലയിലെ മലയോര മേഖലകളിൽ ഉള്ളത്. ജില്ലയോടുള്ള കനത്ത അവഗണയിൽ പ്രതിഷേധിച്ച് യു ഡി എഫ് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബജറ്റിൽ തിരുവല്ലയോടു കാണിച്ച അവഗണനയ്ക്ക് എംഎൽഎ മാത്യു ടി തോമസ് മറുപടി പറയണമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു.





























