തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞത് മറച്ചുവെച്ച് ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഗവർണർ തടഞ്ഞു. മേയ് 29-ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും രാജ്ഭവനിൽ ഹാജരാക്കാൻ വൈസ് ചാൻസലർ (വിസി) ഡോ. സജി ഗോപിനാഥിന് ഗവർണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യഥാസമയം ക്വാറം തികയാതെയാണ് യോഗം ചേർന്നതെന്നും കാലാവധി കഴിഞ്ഞ വ്യക്തി അധ്യക്ഷത വഹിച്ച യോഗത്തിലെ തീരുമാനങ്ങൾ പൂർണമായും അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് ‘സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി’ ഗവർണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഈ അടിയന്തര നടപടി. 2021 നവംബറിൽ ഡിജിറ്റൽ സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാനായി ചുമതലയേറ്റ കർണാടക സ്വദേശി പ്രഫ. വിജയ് ചന്ദ്രുവിന്റെ ഔദ്യോഗിക കാലാവധി 2024-ൽ അവസാനിച്ചിരുന്നു.
ഇതിനുശേഷം അദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിട്ടില്ല. ഇത്തരത്തിൽ പദവിയിൽ തുടരാൻ നിയമപരമായ അനുമതിയില്ലാത്ത വ്യക്തി യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നാണ് ഉയർന്നുവന്നിട്ടുള്ള പ്രധാന ആക്ഷേപം. കൂടാതെ ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള മറ്റ് ബോർഡ് അംഗങ്ങളുടെ കാലാവധിയും ഇതിനകം അവസാനിച്ചതായാണ് വിവരം.






























