തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം. കേന്ദ്രം ഇതേ നിലപാട് തുടര്‍ന്നാല്‍ ഭരണഘടനാവകാശങ്ങള്‍ മുന്‍നിര്‍ത്തി നീങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്. അതേസമയം 5% ശതമാനം ജിഎസ്ടി നടപ്പിലാക്കില്ലെന്ന കേരളത്തിന്റെ പ്രഖ്യാപനം നിയമപ്രശ്‌നവും കേന്ദ്രത്തിന്റെ കൂടുതല്‍ എതിര്‍പ്പിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കേന്ദ്രം വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ നിയമവഴി തേടാനാണ് നീക്കം. കിഫ്ബി, പെന്‍ഷന്‍ കമ്പനി വായ്പകളെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന്റെ ഭരണഘടനാവകാശങ്ങള്‍ക്ക് മേല്‍ കേന്ദ്രത്തിന് കടന്നുകയാറാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. എന്നാല്‍ കിഫ്ബി, പെന്‍ഷന്‍ വായ്പകള്‍ക്കെതിരായ സിഎജി നിഗമനങ്ങള്‍ കോടതിയില്‍ തിരിച്ചടിയാകുമോ എന്നും ആശങ്കയുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ബാധ്യസ്ഥരല്ലെന്ന സുപ്രീംകോടതി വിധിയാണ് കേരളത്തിന്റെ പ്രഖ്യാപനത്തിന് ആധാരം എന്നാല്‍ 5% ജിഎസ്ടിയിലെ സംസ്ഥാന വിഹിതമായ 2.5% ശതമാനം വേണ്ടെന്ന് വയ്ക്കാനേ കേരളത്തിനാകൂ എന്നാണ് ജിഎസ്ടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിന് കേന്ദ്രത്തിന്റെ വിഹിതം തടുക്കാന്‍ കഴിയില്ല. ഇതോടെ കേരളത്തിന്റെ ജിഎസ്ടി വിഹിതം ഇനിയും കുറയും. ഇതര സംസ്ഥാന വ്യാപാരങ്ങളെ അടക്കം ഇത് ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജിഎസ്ടി ചുമത്തി എത്തുന്ന വസ്തുക്കള്‍ക്ക് കേരളത്തില്‍ എങ്ങനെ നികുതി ഒഴിവാക്കാനാകും എന്നാണ് ചോദ്യം. 5% ശതമാനം ജിഎസ്ടി നടപ്പാക്കില്ലെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പാലുത്പന്നങ്ങളുടെ ജിഎസ്ടിയില്‍ മാറ്റമുണ്ടായേക്കില്ല.































