തിരുവനന്തപുരം : കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോൾ കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരേയും മറ്റ് സഹപ്രവർത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.
കേരളത്തിലെ നവജാത ശിശു മരണ നിരക്ക് 4ൽ താഴെയാണ്. ദേശീയ തലത്തിൽ 18 ഉള്ളപ്പോഴാണ് കേരളം 4ൽ എത്തിയത്. ഇത് വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ 6ൽ നിന്നാണ് മികച്ച പ്രവർത്തനങ്ങളിലൂടെ 5 ആക്കി കുറയ്ക്കാനായത്. 2023-ൽ 1,000 കുഞ്ഞുങ്ങളിൽ 5 മരണങ്ങൾ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 1,000 ജനങ്ങളിൽ 5.6 എന്ന നിരക്കിനേക്കാൾ കുറവാണ്.





























