പാലക്കാട് : മൂന്നു വർഷത്തിനിടെ സംസ്ഥാനത്തു നിന്നു 149 പേർ കൂടി ഭീകരസംഘടനയായ ഐഎസിൽ ചേർന്നതായി കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്. 100 പേർ കുടുംബത്തോടെയാണു പോയതെന്നും ആഭ്യന്തര മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിലുള്ളതായി അറിയുന്നു. ഇവരുമായി സംസ്ഥാനത്തു ബന്ധം പുലർത്തുന്നവർ നിരീക്ഷണത്തിലാണ്.
കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 149 പേരാണു 2017, 2018, 2019 വർഷങ്ങളിൽ ഐഎസിൽ എത്തിയത് എന്നാണു കേന്ദ്ര ഏജൻസിക്കു ലഭിച്ച വിവരം. ഇതിനു പുറമേ വയനാട്ടുകാരായ 3 പേർ ഇറാനിലെത്തി തിരികെ വന്നു. 32 പേരെ ഗൾഫ് രാജ്യങ്ങളിൽ പിടികൂടി 6 മാസം തടവിലിട്ട ശേഷം നാട്ടിലേക്കു തിരിച്ചയച്ചു.
ഇസ്തംബുൾ ദേവാലയം കാണാൻ പോകുന്നുവെന്നാണു ഗൾഫിൽ പിടിക്കപ്പെട്ടവരുടെ യാത്രാരേഖയിൽ ഉണ്ടായിരുന്നത്. ഐഎസ് താവളത്തിലെത്തിയ യുവാവ് അവിടത്തെ ദുരിതം വിവരിച്ച് അയച്ച ടെലിഗ്രാം സന്ദേശം കേന്ദ്ര ഇന്റലിജൻസിനു ലഭിച്ചതിനെത്തുടർന്നു വിദേശ ഏജൻസികളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ടുവെന്നാണു പിന്നീട് അറിഞ്ഞത്. ഐഎസിനെതിരെ ഗൾഫ് രാജ്യങ്ങൾ കടുത്ത നടപടി ആരംഭിച്ചതിനാൽ കഴിഞ്ഞ വർഷം മുതൽ റിക്രൂട്മെന്റ് നടക്കുന്നില്ലെന്നാണു നിഗമനം.
2016ൽ സംസ്ഥാനത്തു നിന്നു 24 പേരെ കാണാതായതു സംബന്ധിച്ച അന്വേഷണത്തിലാണ് അവർ ഐഎസിൽ ചേർന്നതായി എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കണ്ടെത്തിയത്. ചിലർ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. കേരളത്തിലെ ഐഎസ് സാന്നിധ്യത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡും (എസ്ടിഎസ്) അന്വേഷിക്കുമെന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.