തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിലെ പരിഷ്ക്കരണത്തിന്റെ പേരിൽ ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ അടക്കം മോട്ടോർ വാഹന വകുപ്പിലെ എല്ലാ നടത്തിപ്പ് കാര്യങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിൽ നിന്ന് കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ച് വരുന്ന പൊതുമേഖല സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കി പിൻവാതിലിലൂടെ ഊരാളുങ്കൽ സൊസൈറ്റിയെ അവരോധിക്കാൻ രഹസ്യ നീക്കം തുടങ്ങി. ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പോളികാർബോണേറ്റ് കാർഡുകളിലേക്ക് മാറ്റുവാൻ ഏറ്റവും യോഗ്യവും വിശ്വസിനീയവുമായ സ്ഥാപനമാണ് പൊതുമേഖല സ്ഥാപനമായ സിഡിറ്റ്. കഴിഞ്ഞ പത്ത് വർഷമായി മോട്ടോർ വാഹന വകുപ്പിൽ എല്ലാം ചെയ്യുന്നതും ഇവർ തന്നെയാണ്.
ടെണ്ടർ വിളിച്ചപ്പോഴും പ്രൊവൈഡർമാരുടെ ലിസ്റ്റിൽ ടെക്നിക്കൽ കമ്മിറ്റിയുടെ റിവ്യൂവിന് ശേഷം തിരഞ്ഞെടുത്തിരുന്നത് സിഡിറ്റിനേയും കെൽട്രോണിനേയും ആയിരുന്നു. കൂടുതൽ സുരക്ഷിതവും ശേഷിയും പരിചയവും സിഡിറ്റിന് തന്നെയായിരിക്കുമ്പോഴാണ് ടെണ്ടറിൽ പങ്കെടുക്കാത്ത ഊരാളുങ്കൽ സൊസൈറ്റിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ജൂൺ ഒന്നാം തീയതിയിലെ ഊരാളുങ്കൽ സൊസൈറ്റി മോട്ടോർ വാഹന വകുപ്പിന് അയച്ച ഇ മെയിൽ സന്ദേശവും അതിനെ റഫർ ചെയ്തു കൊണ്ട് ജൂലൈ 13 ന് ട്രാൻസ്പോർട്ട് കമ്മീഷണർ കേരളത്തിലെ നാല് സോണുകളിലേക്ക് അയച്ച സർക്കുലറും. കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും വാഹനങ്ങളുടെ വിവരങ്ങളും ഇതൊടെ സ്വകാര്യ കമ്പനിക്ക് കൈമാറാൻ പോകുകയാണ്. പ്രതിവർഷം പത്ത് കോടി പ്രതിഫലം നൽകുന്ന ഈ പരിഷ്കരണത്തിന് എന്തിന് പൊതുമേഖല സ്ഥാപനമുള്ളപ്പോൾ
സ്വകാര്യ കമ്പനിയെ ഏൽപ്പിക്കണം എന്നതാണ് മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ചോദ്യം.





























