തിരുവനന്തപുരം: പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരികൃഷ്ണ(33) നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസമായിരുന്നു കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊതികൾ പിടികൂടിയത്. സംഭവത്തിനുശേഷം വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്നൈയിൽ നിന്നും പുണെ വഴി ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ എംജിആർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും നേമം പോലീസ് പിടികൂടുകയായിരുന്നു. ഇതിന് മുമ്പ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി ലഹരി മരുന്ന് കേസുകൾ കേരളത്തിലും കർണാടകയിലുമുണ്ട്.
ഹരികൃഷ്ണന്‍റെ കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒഡീഷ പോലീസ് അടുത്തിടെ പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി ഡിസിപി ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ, നേമം എസ്എച്ച്ഒ എന്നിവരുടെ നിർദ്ദേശപ്രകാരം നേമം പോലീസ് സ്റ്റേഷൻ എസ്ഐ സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, വിജി, സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























