കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽ തെരുവുനായ ശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾപരിസരങ്ങളിൽവെച്ച് കുട്ടികൾക്ക് നായയുടെ കടിയേൽക്കുന്നതായുള്ള പരാതികൾ വർദ്ധിക്കുന്നതിനെത്തുടർന്നാണ് നടപടി തുടങ്ങിയത്. ഇടുക്കി രാജപുരം, വയനാട് പനമരം തുടങ്ങിയിടങ്ങളിലെല്ലാം സ്കൂൾപരിസരത്തെ തെരുവുനായശല്യം മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇത്തരത്തിലുള്ള പരാതികൾ പരിഗണിച്ചും തെരുവുനായ നിയന്ത്രണത്തിന് സുപ്രീംകോടതി പുറത്തിറക്കിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുമായാണ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാഭ്യാസവകുപ്പ് നടപടികൾ ആരംഭിക്കുന്നത്. എന്നാൽ അധ്യാപനേതര ജോലികൾക്ക് അധ്യാപകരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കെ.എസ്.ടി.എ. ആവശ്യപ്പെട്ടു.
സ്കൂളുകളിൽ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ നോഡൽ ഓഫീസർമാരായ അധ്യാപകർ ഏകോപിപ്പിക്കണം. നോഡൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പരും സ്കൂൾ കവാടത്തിനരികിൽ എഴുതി പ്രദർശിപ്പിക്കണം. സ്‌കൂളിൽ തെരുവുനായകളെ കണ്ടെത്തിയാൽ സർക്കാർ – എയ്ഡഡ് – സ്വകാര്യ വിദ്യാലയങ്ങളിലെ നോഡൽ ഓഫീസർമാർ ഉടൻതന്നെ തദ്ദേശസ്ഥാപന അധികൃതരെ വിവരമറിയിക്കണം. ഇവർ നായകളെ പിടികൂടി, പ്രതിരോധ കുത്തിവയ്പ് എടുപ്പിക്കുകയും വന്ധീകരിക്കുകയും ചെയ്ത് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യണം. സ്‌കൂളിനുള്ളിലേക്ക് നായകൾ കടക്കാതിരിക്കാൻ ചുറ്റുമതിലുകളിലും ഗേറ്റുകളിലും അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തണം. പാചകപ്പുരകൾക്കു സമീപവും കുട്ടികൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്ന ഭാഗങ്ങളിലുമാണ് നായകൾ കൂടുതലായി എത്താറുള്ളത്. ഇവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് വിദ്യാലയാധികൃതർ ഉറപ്പുവരുത്തണം.
നായകളോട് ഇടപെടേണ്ടതെങ്ങനെ, നായയുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷ നൽകേണ്ട രീതി എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണപരിപാടികൾ നടത്താനും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് മൂന്നുമാസത്തിലൊരിക്കൽ അവലോകനയോഗങ്ങൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകൾക്കു മുന്നിൽ അധ്യാപകരുടെ പേരും ഫോൺ നമ്പരും എഴുതി പ്രദർശിപ്പിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി പറഞ്ഞു.





























