മല്ലപ്പള്ളി: ആർഎസ്എസ് പള്ളിക്കൂടത്തിൽ പഠിച്ച് അതിന്റെ ആശയപരിശീലകനായ ഗവർണർ രാജേന്ദ്ര അർലേക്കറെ കേരളത്തിലെ അക്കാദമിക സമൂഹം അംഗീകരിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതാംബ വിവാദം കുത്തിപ്പൊക്കിയ ഗവർണർ തന്നെ വിഷം ഇറക്കണം. ഭാരതമാതാവ് സിംഹത്തിന്റെ പുറത്തിരിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയാണെന്ന് ഇന്ത്യക്ക് അറിയില്ല. അത് ആർഎസ്എസ് ശാഖയിൽ പോകുന്നവർക്ക് മാത്രമേ അറിയൂ. രാജ്ഭവന്റെ അകത്തളത്തിൽ മാത്രമല്ല, സര്‍വകലാശാലയിലും സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രം അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ കേരളം അത് അംഗീകരിക്കില്ല.
സര്‍വകലാശാലയെ ഏതെങ്കിലും രാഷ്ട്രീയ ആശയത്തിന്റെ തടവിലാക്കാൻ പാടില്ലെന്ന കാര്യം ഗവർണർ മറന്നുപോയി. ഭാരതമാതാവ് എന്നാൽ ഇന്ത്യയിലെ കോടാനുകോടി സ്ത്രീകളും പുരുഷന്മാരുമായ മനുഷ്യരാണ്. ഭാരത് മാതാ കീ ജയ് എന്ന് കമ്മ്യൂണിസ്റ്റുകാർ ജയ് വിളിച്ചത് അവരെയാണ്. ഇന്ത്യയുടെ പ്രതീകം മൂവർണക്കൊടിയായ ദേശീയപതാകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി ഷിനു, നീരജ്ഞനം ബാലചന്ദ്രന്‍, രാജി പി.രാജപ്പന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി ബാബു പാലയ്ക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ മലയാലപ്പുഴ ശശി, അഡ്വ. ആര്‍ ശരത് ചന്ദ്രകുമാര്‍, ബിജു പുറത്തൂടന്‍, ജെയ്സണ്‍ പീറ്റര്‍, കെ.കെ ശിവന്‍കുട്ടി, കെ.എന്‍ വിശ്വനാഥന്‍ നായര്‍, പി.ജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.






























