ബംഗളൂരു : റിയൽ എസ്റ്റേറ്റ് വ്യവസായി കൃഷ്ണയാദവിനെ(55) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആർ. സന്തോഷിനെ (40) യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന ദിവസം സന്തോഷും കൃഷ്ണയാദവും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്നു. തന്റെ ഭാര്യയെ കൃഷ്ണയാദവ് അധിക്ഷേപിച്ച് സംസാരിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിലുള്ള വാക്തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശിയും വർഷങ്ങളായി ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ കൃഷ്ണയാദവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് വെളുത്ത മാരുതി സ്വിഫ്റ്റ് കാറിൽ നിരവധി കുത്തുകളേറ്റ നിലയിൽ കണ്ടെത്തിയത്. പെട്ടെന്നുള്ള ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയാതെ കൃഷ്ണയാദവ് രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.






























