കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രി കവാടത്തില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടുമാസം കഴിഞ്ഞിട്ടും തുടര്‍നടപടികളില്‍ ഇഴഞ്ഞുനീങ്ങി പോലീസ്. അക്രമം നടന്നതിനുശേഷം ഏറെ നാള്‍ ശ്രമിച്ചിട്ടും പോലീസിന് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ പ്രതികളായ ഏഴുപേരും ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരായിരുന്നു. അവസാനം പ്രതികളില്‍ അഞ്ചുപേര്‍ അവര്‍ക്ക് തോന്നിയപ്പോള്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
എന്നാല്‍ മറ്റ് രണ്ടു പ്രതികളെ ഇനിയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആറാം പ്രതിയായ കോഴിക്കോട് കോവൂര്‍ കരുങ്കുമ്മല്‍ വീട്ടില്‍ നിഖില്‍ സോമന്‍ (33), ഏഴാംപ്രതി ദേവഗിരി കോളേജിനു സമീപമുള്ള കിഴക്കെപറമ്പത്ത് ജിതിന്‍ലാല്‍ (24) എന്നിവരാണ്. അതേസമയം ഇവര്‍ വയനാട്ടില്‍ സുഹൃത്തുക്കളും പാര്‍ട്ടിക്കാരുമൊരുക്കിയ സംരക്ഷണത്തില്‍ സുഖവാസത്തിലാണെന്നാണ് സൂചന. ഇത് പോലീസും സമ്മതിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കൈയ്ക്കുമപ്പുറത്താണ് ഇവരെന്നാണ് അവര്‍ പറയുന്നത്. ജിതിന്‍ലാല്‍ ഈ മാസം 14 ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് ഈ മാസം 31 നാണ്. അത് വരെ ഇരുവരും ഒളിവില്‍ തുടരാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം. പഴിതീര്‍ക്കാന്‍ ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടറുടെ കീഴിലുള്ള അന്വേഷണസംഘത്തിന് പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതിനാലാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ചുമതല നല്‍കിയതെന്ന് പോലീസ് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു. ഓഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം കേസിന്റെ പുരോഗതി വിലയിരുത്തിവരുകയാണെന്നും ഇരുവരും ഒളിവില്‍പ്പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരമെന്നും ഉത്തരമേഖല ഐ.ജി. ടി. വിക്രം പറഞ്ഞു.