കൊച്ചി: ഏപ്രില്‍ മാസം മുതല്‍ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് കോര്‍പ്പറേഷന്‍. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്കരിക്കും,പ്ലാസ്റ്റിക്ക് മാലിന്യം തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് വാതില്‍പ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വമുണ്ട്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് ചേരും.
തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. മാലിന്യ സംസ്കരണത്തെ കുറിച്ച് ഫ്ലാറ്റ് അസോസിയേഷന്‍ പ്രതിനിധികളുമായി മേയറും സിറ്റി പോലീസ് കമ്മീഷണറും ചര്‍ച്ച നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ മാര്‍ഗരേഖ രൂപീകരിക്കാനാണ് ആലോചന. ബ്രഹ്മപുരത്ത് ഇനി മാലിന്യ പ്ലാന്‍റിന്‍റെ തന്നെ ആവശ്യമുണ്ടോ എന്ന് ആരെങ്കിലും ചിന്തിച്ച് പോയാല്‍ തെറ്റില്ല. കാരണം മാലിന്യമൊന്നും ഒരു പ്രശ്നമേ അല്ലാത്ത രീതിയിലാണ് സര്‍ക്കാരിന്‍റെയും കോര്‍പ്പറേഷന്‍റെയും പുതിയ തീരുമാനങ്ങള്‍. പ്ലാസ്റ്റിക്ക് മാലിന്യത്തിലാണ് കൂടുതല്‍ ആത്മവിശ്വാസം. ആഴ്ചയില്‍ രണ്ട് ദിവസം ഹരിതകര്‍മ്മ സേന എത്തി പ്ലാസ്റ്റിക്ക് മാലിന്യം വീടുകളില്‍ നിന്നും ശേഖരിക്കും. പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇവ ഗ്രാന്യുളുകളാക്കി റീസൈക്കിള്‍ ചെയ്യും. ഹരിതകര്‍മ്മസേനക്ക് നിശ്ചിത ഫീസ് മാസം വീടുകളില്‍ നിന്നും നല്‍കണം
തദ്ദേശ വകുപ്പ് മന്ത്രി എറണാകുളത്തെ അവലോകന യോഗത്തില്‍ ഇത് അവതരിപ്പിച്ചത് മുതല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ചില പ്രശ്നങ്ങളുണ്ട്. ഒന്ന് ഹരിത കര്‍മ്മസേന എന്ന രീതിയില്‍ കൊച്ചിയില്‍ സംവിധാനമില്ലാത്തതാണ്. രണ്ട് ഏപ്രില്‍ മാസം മുതല്‍ ഇത് നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുമ്പോള്‍ ഇതിലെ പ്രായോഗിക പ്രശ്നങ്ങള്‍. വീടുകളില്‍ നിന്നും ശേഖരിച്ച് വെറുതെ കൈമാറിയാല്‍ ക്ലീന്‍ കേരള കമ്പനി സ്വീകരിക്കില്ലെന്നതാണ് അടുത്ത പ്രതിസന്ധി. പ്ലാസ്റ്റിക്ക് വേര്‍തിരിച്ച് വൃത്തിയാക്കുന്നതിനായുള്ള കേന്ദ്രങ്ങളും ഓരോ സോണിലും ആവശ്യമാണ്. നിലവില്‍ രണ്ട് കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന സ്ഥിതിയാണ്.





























