എറണാകുളം : കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികമാണ് ഇന്ന്. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ ഉള്ള അഞ്ച് പാതകൾ യാഥാർത്ഥ്യമാക്കി കൊച്ചിയെ രാജ്യത്തെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള ശ്രമങ്ങളിലാണ് കെഎംആർഎൽ. തിരുവനന്തപുരത്തും കോഴിക്കോടും പരിഗണനയിലുള്ള ലൈറ്റ് മെട്രോ പദ്ധതി അനുമതിയായാൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് എംഡി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രതിദിനയാത്രക്കാരുടെ എണ്ണം ഉടൻ ഒരു ലക്ഷത്തിലെത്തിക്കുക. കൂടുതൽ പാത വരുന്നതോടെ അത് 2.5ലക്ഷമാക്കി ഉയർത്തുക. അങ്ങനെ നഷ്ടവും കുറയ്ക്കുക. ഇൻഫോപാർക്ക് പാതയ്ക്ക് വേണ്ട അന്തിമ അനുമതി ഉടൻ കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷ. തുടർന്ന് അങ്കമാലി വരെയും വിമാനത്താവളത്തിലേക്കും മെട്രോ എത്തിക്കണം. ഇതെല്ലാം മെട്രോ തന്നെ ആകും. തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാട്ടേക്ക് മറ്റൊരു പാതയും പരിഗണനയിലുണ്ട്.
കൊച്ചിയിൽ മാത്രമല്ല. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ പാതകളുടെ നിർമ്മാണചുമതല കെഎംആർഎല്ലിനാണ്. ഇതിനുള്ള സാധ്യതപഠനം തുടരുന്നു. ഒരു മണിക്കൂറിൽ പതിനായിരം മുതൽ പതിനയ്യായിരം യാത്രക്കാരെത്തിയാലെ ലൈറ്റ് മെട്രോ പരിഗണിക്കൂ. അതിൽ കുറവെങ്കിൽ ഇലക്ടിക് ബസ് കൂട്ടിവെച്ച മാതൃകയിലുള്ള മെട്രോ നിയോ രീതിക്കാകും മുൻഗണന.
മെട്രോ സ്റ്റേഷനിൽ വാണിജ്യ ആവശ്യത്തിനുള്ള കിയോസ്കുകളുടെ ലേലം നടപടികൾക്ക് പ്രതീക്ഷിച്ച അത്ര പ്രതികരണമില്ലെങ്കിലും കൊവിഡ് മാന്ദ്യം വിട്ടൊഴിയുന്നതോടെ അതും പച്ചപ്പിടിക്കുമെന്ന് കണക്ക് കൂട്ടൽ. ഓട്ടോ ഫീഡർ സർവ്വീസ് മെച്ചപ്പെടുത്താനുള്ള പുതിയ ആപ്പ് മുതൽ മെട്രോ എഫ്എം വരെ. വേറിട്ട ആശയങ്ങളും നയങ്ങളും കൊണ്ട് വന്ന് പരമാവധി യാത്രക്കാരിലേക്ക് എത്തുക. ലാഭമില്ലെങ്കിലും നഷ്ടത്തിന്‍റെ ആഴം കുറച്ച് ജനകീയ പൊതുഗതാഗത സംവിധാനമായി നിലനിൽക്കുക എന്നതാണ് കൊച്ചി മെട്രോയുടെ വെല്ലുവിളി.