കൊച്ചി : കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കും കൺസൾട്ടൻസിയെ വെക്കാൻ നീക്കം. മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.) കൺസൾട്ടൻസിയെ ക്ഷണിച്ചിരിക്കുന്നത്. മേൽക്കൂരയ്ക്ക് പെയിന്റടിക്കാനും തുരുമ്പിച്ച ഭാഗങ്ങൾ മാറ്റാനുമെന്നാണ് ഔദ്യോഗിക വിശദീകരണം.
ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്താനുള്ള അടങ്കൽ തുകയടക്കമുള്ളവ തയ്യാറാക്കാനും പണികൾക്ക് മേൽനോട്ടം വഹിക്കാനുമാണ് കൺസൽട്ടൻസിക്കായി താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. 10 വർഷംമുമ്പ് 10 കോടി ചെലവിലാണ് മേൽക്കൂര നിർമിച്ചത്. തുരുമ്പിക്കാത്തതും നിറംമങ്ങാത്തതുമായ ഗാൽവാല്യും ഷീറ്റുകൾ ഉപയോഗിച്ചാണ് മേൽക്കൂര മേഞ്ഞതെന്നായിരുന്നു അന്നത്തെ അവകാശവാദം. മുംബൈ, ഗുവാഹാട്ടി സ്റ്റേഡിയങ്ങൾക്ക് മേൽക്കൂര നിർമിച്ച ചെന്നൈയിലെ ലോയ്ഡ് ഇൻസുലേഷനാണ് കൊച്ചിയിലും നിർമാണം നടത്തിയത്. ആയിരത്തോളം ടൺ എം.എസ്. സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചാണ് മേൽക്കൂരയുടെ ചട്ടക്കൂട് നിർമിച്ചത്.
2007 ഒക്ടോബറിൽ തുടങ്ങിയ മേൽക്കൂര നിർമാണം 10 മാസംകൊണ്ട് തീർക്കുമെന്നാണ് അറിയിച്ചിരുന്നത്. പൂർത്തിയായത് 2010-ൽ മാത്രം. ഇതിനിടയിൽ മേൽക്കൂരയുടെ ഫ്രെയിം ഒരിക്കൽ തകർന്നുവീണു. ഇവിടെ നടക്കേണ്ടിയിരുന്ന ഒട്ടേറെ അന്താരാഷ്ട്ര ക്രിക്കറ്റ്-ഫുട്‌ബോൾ മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. അറ്റകുറ്റപ്പണിയുടെ പേരിൽ സ്റ്റേഡിയം ഇനി അടച്ചിടുകയും കൃത്യസമയത്ത് പ്രവൃത്തികൾ പൂർത്തിയാകാതിരിക്കുകയും ചെയ്താൽ വരാനിരിക്കുന്ന മത്സരങ്ങളെയും ബാധിച്ചേക്കും. കാലപ്പഴക്കംകൊണ്ട് ചട്ടക്കൂട് തുരുമ്പെടുത്തിട്ടുണ്ടെന്നും പെയിന്റിങ് മങ്ങിയിട്ടുണ്ടെന്നും ജി.സി.ഡി.എ. ചെയർമാൻ വി.എ. സലീം പറഞ്ഞു. അന്തരീക്ഷത്തിൽ ഉപ്പിന്റെ അംശമുള്ളതിനാൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ എസ്റ്റിമേറ്റ് എടുക്കാനാണ് കൺസൾട്ടൻസി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.





























